ആകെ 2368 പേരെയാണ് വീടുകളിൽ നിന്നും മാറ്റിപ്പാർപ്പിച്ചത്. 27 വീടുകളാണ് പൂർണമായും തകർന്നത്. 126 വീടുകൾ ഭാഗികമായും തകർന്നു.
എറണാകുളം ജില്ലയിലെ 18 ക്യാമ്പുകളിലുള്ളത് 199 കുടുംബങ്ങളാണ്. കോട്ടയം ജില്ലയിൽ 28 ക്യാമ്പുകളും പത്തനംതിട്ട ജില്ലയിൽ 25 ക്യാമ്പുകളും തുറന്നു. തൃശൂർ ജില്ലയിലെ 32 ക്യാമ്പുകളിലായി 1268 പേരെയാണ് മാറ്റിപ്പാർപ്പിച്ചത്. സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ന് പത്ത് ജില്ലകളിൽ റെഡ് അലേർട്ടും നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ടുമാണ്. മഴയുടെ പശ്ചാത്തലത്തിൽ 12 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു, 95 ദുരിതാശ്വാസ ക്യാംപുകളിലായി 2,291 പേരെ മാറ്റിപ്പാർപ്പിച്ചു.
മധ്യ വടക്കൻ ജില്ലകളിലാണ് ഇന്ന് അതിതീവ്ര മഴ ലഭിക്കുക. ആലപ്പുഴ മുതൽ കണ്ണൂർ വരെയുള്ള പത്ത് ജില്ലകളിൽ റെഡ് അലേർട്ടും ബാക്കിയുള്ള നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ടുമാണ്. നാളെയും 9 ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പുണ്ട്. മിന്നൽ പ്രളയത്തിനും ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാൽ അപകട സാധ്യതാമേഖലയിലുള്ളവർക്ക് പ്രത്യേക ജാഗ്രത നിർദേശം നൽകി. കടലിൽ പോകുന്നതിന് മത്സ്യതൊഴിലാളികൾക്ക് കർശന വിലക്കുണ്ട്.