Mission News
Mission News
Thursday, 03 Sep 2026 18:00 pm
Mission News

Mission News

 

◾  കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന ബ്രസീല്‍ ലെജന്‍ഡ്‌സും ഇന്ത്യന്‍ ഓള്‍ സ്റ്റാര്‍സും തമ്മിലുള്ള രാജ്യാന്തര മത്സരം സെപ്റ്റംബര്‍ 23-ലേക്ക് മാറ്റി. സെപ്റ്റംബര്‍ 20ന് കൊച്ചി ജവഹര്‍ലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടത്താനിരുന്ന മത്സരമാണിത്. ഫുട്‌ബോള്‍ ഇതിഹാസം റൊണാള്‍ഡീഞ്ഞോ പ്രത്യേക വിഡിയോ സന്ദേശത്തിലൂടെയാണ് തീയതി മാറ്റിയ വിവരം അറിയിച്ചത്.

◾  വിദേശ സംഭാവന നിയന്ത്രണ ഭേദഗതി നിയമത്തില്‍ മാറ്റങ്ങള്‍ വേണോയെന്നു പരിശോധിക്കാന്‍ പാര്‍ലമെന്റ് സംയുക്ത സമിതി രൂപീകരിച്ചു. ബിഹാറില്‍നിന്നുള്ള ബിജെപി എംപി സഞ്ജയ് ജയ്സ്വാളാണ് സമിതി അധ്യക്ഷന്‍. കേരളത്തില്‍നിന്നും ആന്റോ ആന്റണി, ഇ.ടി മുഹമ്മദ് ബഷീര്‍, സി സദാനന്ദന്‍ എന്നിവരടക്കം 31 എംപിമാരാണ് സമിതിയിലുള്ളത്.

◾  പിഎം ശ്രീയില്‍നിന്ന് പിന്‍മാറാനാകില്ലെന്നും മാറിനിന്നാല്‍ വിദ്യാഭ്യാസ വകുപ്പിന് കേന്ദ്ര സഹായം കിട്ടില്ലെന്നും മുഖ്യമന്ത്രി വി.ഡി. സതീശന്‍. പിഎം ശ്രീ നടപ്പാക്കരുതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷി ആവശ്യപ്പെട്ടിരുന്നു. പാര്‍ട്ടിയില്‍ കൂടിയാലോചനയില്ലെന്ന ദീപ ദാസ് മുന്‍ഷിയുടെ വിമര്‍ശനവും മുഖ്യമന്ത്രി തള്ളി. മന്ത്രിസഭയിലുള്ള കെപിസിസി പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവരുമായി ആലോചിക്കാറുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

◾  പാര്‍ട്ടി-സര്‍ക്കാര്‍ ഏകോപന സമിതിയുണ്ടാക്കണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷി. പിഎംശ്രീ നടപ്പാക്കരുതെന്നും ദീപാദാസ് മുന്‍ഷി രാഷ്ട്രീയ കാര്യ സമിതിയില്‍ നിര്‍ദേശിച്ചു. പിഎം ശ്രീ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാരിന് ഒളിയമ്പുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും രംഗത്തെത്തിയിരുന്നു.

◾  ഇന്നു ശ്രീകൃഷ്ണ ജയന്തി. ഗുരുവായൂര്‍ ക്ഷേത്രം അടക്കമുള്ള ശ്രീകൃഷ്ണ ക്ഷേത്രങ്ങളില്‍ ദര്‍ശനത്തിനു തിരക്ക്. നാട്ടിലും നഗരത്തിലുമെല്ലാം അമ്പാടിക്കണ്ണന്മാരും ഗോപികമാരും അണിനിരക്കുന്ന ശോഭായാത്രകളും ഉറിയടി മല്‍സരങ്ങളും അരങ്ങേറും.

◾  തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷനിലേക്കു രാത്രി ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസ് ജലപീരങ്കി പ്രയോഗിച്ചു. സെക്രട്ടേറിയറ്റിലേക്ക് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിലെ സംഘര്‍ഷത്തില്‍ കേന്ദ്രകമ്മിറ്റിയംഗം എസ്.കെ. ആദര്‍ശ്, സംസ്ഥാന കമ്മിറ്റിയംഗം ടോണി കുര്യാക്കോസ് എന്നിവര്‍ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ചാണ് ഡി.വൈ.എഫ്.ഐ രാത്രി മാര്‍ച്ചു നടത്തിയത്.  

◾  കണ്ണൂരില്‍ മുന്‍മന്ത്രി വീണാ ജോര്‍ജിനെ കെഎസ് യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസില്‍ പ്രത്യേക അന്വേഷണ സംഘമായി. കെഎപി നാലാം ബറ്റാലിയന്‍ കമാന്‍ഡന്റ് യു. പ്രേമനും കണ്ണൂര്‍ എസിപി എം.പി. ആസാദിന്റെയും നേതൃത്വത്തിലുള്ള സംഘത്തില്‍ 6 അംഗങ്ങള്‍ കൂടിയുണ്ട്. റെയില്‍വേ ഇന്‍സ്പെക്ടര്‍ ജി. എസ്. സജിയാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. കെഎസ് യു കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എംസി അതുല്‍ ഉള്‍പ്പെടെ 5 പേര്‍ക്കെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പും ചുമത്തി അറസ്റ്റു ചെയ്ത് ജയിലിലിട്ട കേസാണിത്.

◾  ജിഎസ്എല്‍വി എഫ് 17 ശ്രീഹരിക്കോട്ടയില്‍ നിന്ന് വിജയകരമായി വിക്ഷേപിച്ചു. ഇന്നു പുലര്‍ച്ചെ 2.55നായിരുന്നു വിക്ഷേപണം. അത്യാധുനിക ഭൗമ നിരീക്ഷണ ഉപഗ്രഹത്തെയാണ് ഈ ദൗത്യത്തിലൂടെ ബഹിരാകാശത്തേക്ക് അയച്ചത്. എട്ടു മാസത്തെ ഇടവേളയ്ക്കു ശേഷം ഐഎസ്ആര്‍ഒ വിജയ വഴിയില്‍ തിരിച്ചെത്തിയിരിക്കുകയാണ്.

◾  മുഖ്യമന്ത്രി ഉള്‍പ്പെടെ സംസ്ഥാന മന്ത്രിസഭാംഗങ്ങള്‍ ഇന്നും നാളേയും ക്ലാസിലിരുന്ന് പഠിക്കും. സംസ്ഥാനത്തിന്റെ ദീര്‍ഘകാല വികസന സാധ്യതകളും ഭാവിവെല്ലുവിളികളും ചര്‍ച്ചചെയ്യാന്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്  കോഴിക്കോട്ട് സംഘടിപ്പിക്കുന്ന 'റീ ഇമാജിനിങ് കേരളം' എന്ന ദ്വിദിന നേതൃശില്പശാലയിലാണു മന്ത്രിമാര്‍ പങ്കെടുക്കുക. ഐ.ഐ.എമ്മില്‍ താമസിച്ചാകും പഠനം.  

◾  എസ്എഫ്ഐ നേതാക്കള്‍ ജാമ്യമില്ലാ കേസില്‍ പ്രതികളായതോടെ ഇന്നലെ പൊലിസ് ആസ്ഥാനത്തേക്കു നടത്താനിരുന്ന  മാര്‍ച്ച് എസ്എഫ്ഐ ഉപേക്ഷിച്ചു. വിദ്യാര്‍ത്ഥികള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തില്‍ ഗൂഡാലോചന ആരോപിച്ച് എസ്എഫ്ഐ ഡിജിപിക്ക് പരാതി നല്‍കി.

◾  സെക്രട്ടറിയേറ്റ് മാര്‍ച്ചിനിടെ പൊലീസിനെ ആക്രമിച്ച കേസില്‍ ഒരു എസ്എഫ്ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍. തിരുവനന്തപുരം എസ്എഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം മനേഷിനെ വധശ്രമക്കുറ്റം ചുമത്തി ജാമ്യമില്ലാ വകുപ്പുകളനുസരിച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. എസ്എഫ്ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി ജോയലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കന്‍ോണ്‍മെന്റ് എസിപിയെ ആക്രമിച്ചതെന്ന് പൊലീസ് കണ്ടെത്തി.

◾  കാലടി സംസ്‌കൃത സര്‍വകലാശാല വിസിക്കെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്ത 17 വിദ്യാര്‍ത്ഥികളുടെ അറസ്റ്റ് രണ്ടാഴ്ചത്തേക്കു ഹൈക്കോടതി തടഞ്ഞു. എസ്എഫ്ഐ പ്രവര്‍ത്തകര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. കേസില്‍ പൊലീസ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട കോടതി ജാമ്യഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കാന്‍ മാറ്റി. ആദ്യമെടുത്ത കേസില്‍ ഗുരുതര കുറ്റങ്ങള്‍ ചുമത്തിയിരുന്നില്ലെന്നും മൂന്നു ദിവസം കഴിഞ്ഞ് വിസി സിസ തോമസ് പരാതി നല്‍കിയശേഷം വീണ്ടും എഫ്ഐആര്‍ ഇട്ടത് നിയമപരമല്ലെന്നും ഹര്‍ജിയില്‍ പറയുന്നു.

◾  സ്ത്രീകള്‍ക്ക് രണ്ടാംസ്ഥാനം മതിയെന്നു പറയുന്നത് ശരിയല്ലെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍. സ്ത്രീകളെ കുഴിച്ചുമൂടണമെന്ന നിലപാടുള്ളവരല്ല തങ്ങളെന്നും കാന്തപുരം പറഞ്ഞു. തൃശ്ശൂരില്‍ ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

◾  മോഷ്ടിച്ച ബൈക്കുമായി അമിതവേഗതയില്‍ സഞ്ചരിച്ച മൂന്നംഗ സംഘം തെരുവുനായയിലും മറ്റൊരു ബൈക്കിലുമിടിച്ച് മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ടു യുവാക്കള്‍ മരിച്ചു. ഒരാളുടെ നില അതീവ ഗുരുതരമാണ്. മണ്ണഞ്ചേരി സബീല്‍ മന്‍സില്‍ നരിയില്‍ സുധീറിന്റെ മകന്‍ മുഹമ്മദ് സബീല്‍ (17), മണ്ണഞ്ചേരി കുപ്പേഴം പടിഞ്ഞാറേ വീട്ടില്‍ അബ്ദുല്‍ റഷീദിന്റെ മകന്‍ റിന്‍ഷാദ് റഷീദ് (20) എന്നിവരാണ് മരിച്ചത്. മണ്ണഞ്ചേരി കുന്നപ്പള്ളി മോഴൂപുറത്ത് ഷാനവാസിന്റെ മകന്‍ ഷിജാസ് (19) ഗുരുതരാവസ്ഥയില്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ആലപ്പുഴ - തണ്ണീര്‍മുക്കം റോഡില്‍ കൈചൂണ്ടി ജംഗ്ഷന് സമീപമാണ് അപകടമുണ്ടായത്.

◾  പിണറായി വിജയന്റെ തളിപ്പറമ്പ്, പയ്യന്നൂര്‍ പ്രസംഗങ്ങളെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ജനങ്ങള്‍ എങ്ങനെ തെറ്റിദ്ധരിക്കപ്പെട്ടെന്നാണ് പിണറായി വിശദീകരിച്ചതെന്നും പറഞ്ഞതെല്ലാം ശരിയാണെന്നും ഗോവിന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജനങ്ങളെ പഴിക്കുന്നതു ശരിയാണോയെന്ന ചോദ്യത്തിനു മറുപടി നല്‍കാതെ അദ്ദേഹം ഒഴിഞ്ഞുമാറി.

◾  പവര്‍ സ്റ്റീയറിങ് പമ്പ് പൊട്ടി കടലില്‍ അപകടത്തില്‍പ്പെട്ട മത്സ്യബന്ധന വള്ളവും അതിലുണ്ടായിരുന്ന 40 തൊഴിലാളികളെയും ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ സുരക്ഷിതമായി കരയ്ക്കെത്തിച്ചു. തൃക്കുന്നപുഴ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള 'ഉത്രാടം' എന്ന വള്ളമാണ് അപകടത്തില്‍പ്പെട്ടത്.

◾  തിരുവോണ ദിവസം ശബരിമലയില്‍ അന്നദാന മണ്ഡപത്തില്‍ തിരുവോണ സദ്യ നടത്താതെ മെസില്‍ മാത്രമാക്കി ഒതുക്കിയതാണ് സദ്യ നടന്നില്ലെന്ന പരാതിക്കു കാരണമെന്ന് റിപ്പോര്‍ട്ടുകള്‍. വേണ്ടത്ര ആസൂത്രണം ഇല്ലാത്തതുകൊണ്ടാണ് അന്നദാന മണ്ഡപത്തില്‍ സദ്യ നടത്താതിരുന്നത്. സ്പോണ്‍സര്‍മാരെ ഒഴിവാക്കാന്‍ തീരുമാനിച്ച ദേവസ്വം ബോര്‍ഡ് നേരിട്ടാണു സദ്യ നടത്തിയത്.

◾  മുട്ടില്‍ മരം മുറിയിലെ വഞ്ചനാ കേസില്‍ പ്രതികളായ അഗസ്റ്റിന്‍ സഹോദരന്മാര്‍ പ്രതികളായ ചോറ്റാനിക്കര കോടതിയിലെ വിചാരണ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. കുറ്റപ്പത്രം വായിച്ച് കേള്‍പ്പിക്കാന്‍ തിങ്കളാഴ്ച ഹാജരാകാന്‍ പ്രതികള്‍ക്ക് ചോറ്റാനിക്കര കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. തങ്ങള്‍ക്കെതിരെ വയനാട്ടിലും ചോറ്റാനിക്കരയിലുമുള്ളത് ഒരേ കുറ്റത്തിനുള്ള കേസുകളാണെന്നും എല്ലാം ഒന്നായി പരിഗണിക്കണമെന്നുമാണ് പ്രതികള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ രണ്ടും വെവ്വേറെ കേസാണെന്നു സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

◾  മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേരുമാറ്റം അംഗീകരിക്കാനാകില്ലെന്ന് ഇന്ത്യന്‍ സൈക്യാട്രിക് സൊസൈറ്റി കേരള ഘടകം. മാനസിക ആരോഗ്യ കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താതെ പേരുമാറ്റം പ്രശ്നം പരിഹരിക്കില്ല. പഴയ കെട്ടിടങ്ങളും ജീവനക്കാരുടെ കുറവുമാണ് പലയിടത്തുമുള്ളത്.  പേരുമാറ്റം ക്ലിനിക്കല്‍ അന്ധതയെന്നാണ് സംഘടനയുടെ പ്രതികരണം.

◾  മുസ്ലിം ലീഗ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ബീമാപള്ളി റഷീദ് അന്തരിച്ചു. 65 വയസായിരുന്നു.

◾  തിരുവനന്തപുരം കരകുളത്തുള്ള സ്വകാര്യ ആശുപത്രിയില്‍ ഉണ്ടായ തീപിടിത്തത്തില്‍ ആശുപത്രി രേഖകള്‍ കത്തിനശിച്ചു. കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്ളോറില്‍ ഫയലുകള്‍ സൂക്ഷിച്ചിരുന്ന മുറിയിലാണ് ആദ്യം തീപിടിത്തമുണ്ടായത്. നിമിഷങ്ങള്‍ക്കകം കെട്ടിടത്തിലാകെ വലിയ തോതില്‍ പുക പടരുകയായിരുന്നു.  

◾  പൊന്നാനിയിലെ കടലാക്രമണത്തിന് ശാശ്വത പരിഹാരം കാണാന്‍ ടെട്രാപോഡ് പദ്ധതി നടപ്പാക്കാും. ഏഷ്യന്‍ ഡവലപ്‌മെന്റ് ബാങ്കിന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായി സാമൂഹികാഘാത പഠനം നടത്തി. എ.ഡി.ബി 525 കോടി രൂപ അനുവദിച്ചു. 70 ശതമാനം ഏഷ്യന്‍ ഡവലപ്മെന്റ് ബാങ്കും 30 ശതമാനം സംസ്ഥാന സര്‍ക്കാറും വഹിക്കും. അഴിമുഖം മുതല്‍ പെരുമ്പടപ്പിലെ പാലപ്പെട്ടി വരെയുള്ള പതിനൊന്നര കിലോമീറ്ററാണ് പദ്ധതി നടപ്പാക്കുക.

◾  തിരുവനന്തപുരം കല്ലമ്പലത്ത് കിണര്‍ വൃത്തിയാക്കുന്നതിനിടെ സ്ഫോടനം. സമീപത്തെ പമ്പില്‍നിന്നു ചോര്‍ന്ന പെട്രോള്‍ അംശമാണ് സ്ഫോടനത്തിന് കാരണം.

◾  മലപ്പുറം സബ് ആര്‍.ടി ഓഫീസ് കേന്ദ്രീകരിച്ച് നടന്ന വന്‍ ഡ്രൈവിംഗ് ലൈസന്‍സ് തട്ടിപ്പില്‍ മോട്ടോര്‍ വാഹന വകുപ്പ് കടുത്ത നടപടികളിലേക്ക്. തട്ടിപ്പിലൂടെ നിര്‍മിച്ച 25 വ്യാജ ഡ്രൈവിംഗ് ലൈസന്‍സുകള്‍ റദ്ദാക്കി. ഡ്രൈവിംഗ് ടെസ്റ്റുകളില്‍ പോലും പങ്കെടുക്കാതെ ഏജന്റുമാര്‍ മുഖേന പണം നല്‍കി സ്വന്തമാക്കിയ ലൈസന്‍സുകളാണിവ.

◾  അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും മോര്‍ഫ് ചെയ്ത അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിന് കൊച്ചിയില്‍ വിദ്യാര്‍ത്ഥിക്കെതിരെ കേസ്. തൃക്കാക്കര ഭാരത് മാതാ കോളേജ് വിദ്യാര്‍ത്ഥി ശ്രീഹരിക്കെതിരെയാണ് കേസെടുത്തത്. ശ്രീഹരിയെ തൃക്കാക്കര പൊലീസ് കസ്റ്റഡിയിലെടുത്തു.

◾  സര്‍ക്കാരിന്റെ നൂറുദിനം ഗംഭീര വിജയമായിരുന്നെന്ന് ഇന്ദിരാഭവനില്‍ ചേര്‍ന്ന രാഷ്ട്രീയകാര്യ സമിതിയോഗം വിലയിരുത്തിയെന്ന് കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ്. ജനങ്ങള്‍ പൂര്‍ണ തൃപ്തരാണ്. ഓണാഘോഷ പരിപാടികള്‍ ഗംഭീരമാക്കി. ഭക്ഷ്യവസ്തുക്കള്‍ സുലഭമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

◾  പിഎം ശ്രീ പദ്ധതി കേരളത്തിന്റെ മതേതര സ്വഭാവം മുന്‍നിര്‍ത്തി നടപ്പാക്കുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. സര്‍ക്കാരിന്റെ 100 ദിന പ്രകടനത്തില്‍ സംതൃപ്തി രേഖപ്പെടുത്തിയ അദ്ദേഹം, റെയില്‍വേ ഡിവിഷന്‍ സമരം തുടരുമെന്നും സിപിഎം, ബിജെപി നിലപാടുകളെ വിമര്‍ശിക്കുകയും ചെയ്തു.

◾  പിണറായി വിജയന്റെ ധര്‍മടത്തെ വീടിന് മുന്നില്‍ പ്രവര്‍ത്തിച്ചിരുന്ന 'ജീപ്പ് പൊലീസ് സ്റ്റേഷന്‍' സംവിധാനം നിര്‍ത്തലാക്കി. അങ്ങനെയൊരു സ്റ്റേഷന്‍ പത്തു വര്‍ഷമായി പ്രവര്‍ത്തിച്ചെന്ന വാര്‍ത്തകള്‍ തള്ളി പിണറായി വിജയന്‍. സുരക്ഷയുടെ ഭാഗമായുള്ള ഔട്ട്‌പോസ്റ്റ് മാത്രമാണിതെന്നും ഗതാഗതയോഗ്യമല്ലാത്ത ജീപ്പ് അവിടെനിന്ന് മാറ്റാത്തതിന് മറുപടി പറയേണ്ടത് പോലീസാണെന്നും അദ്ദേഹം വ്യക്തമാക്കി.

◾  സീബ്രാ ക്രോസിംഗ് നിയമലംഘനങ്ങള്‍ക്ക് 1038 വാഹനങ്ങള്‍ക്കെതിരെ നടപടിയെടുത്തു. കാല്‍നടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ ലക്ഷ്യമിട്ട ഡ്രൈവില്‍ 2,50,631 രൂപ പിഴ ചുമത്തി. കേരള പോലീസ് 'വൈറ്റ്ലൈന്‍ - ലൈഫ്ലൈന്‍' എന്ന പേരില്‍ നടത്തിയ സ്പെഷ്യല്‍ ഡ്രൈവിലാണ് ഇത്രയും കേസുകള്‍ പിടിച്ചത്. സമാനമായ പരിശോധനകള്‍ തുടരുമെന്നും പോലീസ് അറിയിച്ചു.

◾  ബാറുടമകളില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ അശോക് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ. അന്വേഷണം വേണമെന്ന് എക്സൈസ് കമ്മീഷണര്‍. അശോക് കുമാറിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് കത്ത് നല്‍കി.

◾  ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പങ്കെടുത്ത യോഗത്തില്‍നിന്ന് ക്രിമിനല്‍ കേസിലെ പ്രതിയായ ഡിസിസി ജനറല്‍ സെക്രട്ടറിയെ പൊലീസ് ഒഴിവാക്കി. നെയ്യാറ്റിന്‍കര നിയമസഭ മണ്ഡലത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളെ ആദരിക്കുന്ന ചടങ്ങില്‍ നിന്നാണ് ഡിസിസി ജനറല്‍ സെക്രട്ടറിയായ ജോസ് ഫ്ലാങ്ക്ളിനെ ഒഴിവാക്കിയത്.

◾  മാതാപിതാക്കളുടെ ശമ്പളവും കാര്‍ഷിക വരുമാനവും മാത്രം അടിസ്ഥാനമാക്കി ഒബിസി വിഭാഗത്തില്‍ നിന്നുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് നിയമനം നിഷേധിക്കാനാകില്ലെന്ന ഉത്തരവില്‍ വ്യക്തത തേടി കേന്ദ്ര സര്‍ക്കാര്‍. ഇതുസംബന്ധിച്ച പ്രത്യേക അപേക്ഷ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. അതേസമയം വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. കേന്ദ്രം ഉന്നയിച്ച ആശങ്കകള്‍ അടുത്ത ആഴ്ച കേള്‍ക്കാമെന്നു കോടതി.

◾  ചെന്നൈയില്‍ 20 ലക്ഷം ചതുരശ്ര അടിയില്‍ 1200 കോടി രൂപ ചെലവിട്ട് നിയമസഭ സെക്രട്ടറിയേറ്റ് സമുച്ചയം നിര്‍മിക്കുമെന്ന് മുഖ്യമന്ത്രി വിജയ് നിയമസഭയില്‍. ലോകനിലവാരത്തിലുള്ള ഒളിമ്പിക് സിറ്റി, ഫോര്‍മുല വണ്‍ റേസിങ് ഉള്‍പ്പെടെ നടത്താനായി മോട്ടോര്‍ സ്പോര്‍ട്സ് സിറ്റി എന്നിവയും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

◾  കേരള ഹൗസിലെ നിയമ ഓഫീസില്‍ അധികാരത്തര്‍ക്കം. ഔദ്യോഗിക രേഖകള്‍ മോഷണംപോയെന്ന് പരാതി. നിയമവിഭാഗം ഡെപ്യൂട്ടി സെക്രട്ടറി ഷണ്മുവതി തിലക് മാര്‍ഗ് പോലീസിലാണ് പരാതി നല്‍കിയത്. സ്ഥലംമാറ്റ ഉത്തരവ് നല്‍കിയ മുന്‍ അഡീഷണല്‍ ലോ സെക്രട്ടറി ഗ്രാന്‍സി ടി.എസ് ഓഫീസില്‍നിന്ന് അറ്റന്‍ഡന്‍സ് രജിസ്റ്റര്‍ ഉള്‍പ്പെടെയുള്ള ഔദ്യോഗിക രേഖകള്‍ എടുത്തുകൊണ്ടുപോയെന്നാണ് പരാതിയില്‍ പറയുന്നത്.

◾  ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ രാസലഹരിനിര്‍മ്മാണ യൂണിറ്റ് കണ്ടെത്തിയ മഹാരാഷ്ട്ര പോലീസ് 100 കോടി രൂപയുടെ ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു. പ്രയാഗ് രാജില്‍ നിന്ന് മാത്രം 52 കിലോ മെഫാഡ്രോണും ഉപകരണങ്ങളും പിടിച്ചെടുത്തു. മഹാരാഷ്ട്രയിലെ നല്ലസോപാരയില്‍ നിന്നും 112 ഗ്രാം മെഫാഡ്രോണ്‍ നേരത്തെ പിടിച്ചിരുന്നു. കുപ്രസിദ്ധ ക്രിമിനല്‍ സംഘമായ സാലിം ഗ്യാങാണ് ഇതിനു പിറകിലെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.

◾  പൈലറ്റിന് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ ദോഹ-ബെംഗളൂരു ഇന്‍ഡിഗോ വിമാനം മസ്‌കറ്റിലേക്ക് വഴിതിരിച്ചുവിട്ടു. വ്യാഴാഴ്ച പുലര്‍ച്ചെ ദോഹയില്‍നിന്ന് ബെംഗളൂരുവിലേക്ക് യാത്രതിരിച്ച ഇന്‍ഡിഗോയുടെ വിമാനമാണ് മസ്‌കറ്റില്‍ അടിയന്തരമായി ഇറക്കിയത്.

◾  ഉഷ്ണമേഖലാ പസഫിക് സമുദ്രത്തിലെ അസാധാരണമായ ഉയര്‍ന്ന താപനില കാരണം എല്‍ നിനോ കൂടുതല്‍ ശക്തിപ്പെടാനുള്ള അനുകൂല സാഹചര്യമാണ് നിലവിലുള്ളതെന്ന് ലോക കാലാവസ്ഥ സംഘടനയുടെ മുന്നറിയിപ്പ്.

◾  കോക്രോച് ജനതാ പാര്‍ട്ടിയില്‍ ഭിന്നത രൂക്ഷമായതിനെ തുടര്‍ന്ന് മനീഷ് ബ്രഹ്‌മഭട്ടിന്റെ നേതൃത്വത്തില്‍ 'കോക്രോച് ജനതാ പാര്‍ട്ടി ഡെമോക്രാറ്റിക്' എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചു. സിജെപി 'ടീം കെജ്രിവാള്‍' ആയി മാറിയെന്നും ബ്രഹ്‌മഭട്ട് ആരോപിച്ചു

◾  ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍ കര്‍ണാടകയില്‍ വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് ഉന്നതതല കൂടിക്കാഴ്ചകള്‍ നടത്തി. സാങ്കേതികവിദ്യ, നിക്ഷേപം, ഇന്നൊവേഷന്‍ തുടങ്ങിയ മേഖലകളില്‍ ആഗോള പങ്കാളിത്തം ഉറപ്പാക്കുകയായിരുന്നു ലക്ഷ്യം.

◾  തെലങ്കാന സംസ്ഥാന മന്ത്രിസഭയില്‍നിന്ന് മന്ത്രി കൊണ്ട സുരേഖയെ ഉടന്‍ പുറത്താക്കാന്‍ മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി തീരുമാനിച്ചു. മുഖ്യമന്ത്രിയെയും മറ്റ് കോണ്‍ഗ്രസ് നേതാക്കളെയും വിമര്‍ശിച്ച് സുരേഖയുടെ മകള്‍ നടത്തിയ വിവാദ പരാമര്‍ശങ്ങളെ തുടര്‍ന്ന് പാര്‍ട്ടിയില്‍ ഉടലെടുത്ത ഭിന്നതയാണ് നാടകീയമായ ഈ നടപടിയിലേക്ക് നയിച്ചത്.

◾  റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ സഹായം വാഗ്ദാനം ചെയ്ത് ഇന്ത്യ. യുക്രൈന്‍ സന്ദര്‍ശനത്തിനിടെ കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറാണ് യുദ്ധം അവസാനിപ്പിക്കാന്‍ ഏതുരീതിയിലുള്ള സഹായവും ചെയ്യാന്‍ ഇന്ത്യ തയ്യാറാണെന്ന് അറിയിച്ചത്.

◾  അമേരിക്കന്‍ സമ്പദ് വ്യവസ്ഥയെ കറുത്ത ദിനങ്ങള്‍ കാത്തിരിക്കുന്നുവെന്നും ഇന്ധനമുള്‍പ്പടെ കരുതിവെയ്ക്കുന്നതാണ് നല്ലതെന്നും ഇറാന്റെ മുന്നറിയിപ്പ്. സൈനികമായി മാത്രമല്ല, ബഹുമുഖ തിരിച്ചടിയായിരിക്കും ഇനിയുണ്ടാകുകയെന്നും ഇറാന്‍ വൈസ് പ്രസിഡന്റ് സൂചന നല്‍കി.

◾  ആഗോള രാഷ്ട്രീയ അസ്ഥിരത കണക്കിലെടുത്ത്, നെതര്‍ലാന്‍ഡ്സ് സെന്‍ട്രല്‍ ബാങ്ക് സ്വര്‍ണ്ണശേഖരത്തിന്റെ ഒരു വലിയ ഭാഗം വടക്കേ അമേരിക്കയില്‍ നിന്ന് ലണ്ടനിലേക്ക് മാറ്റി.

◾  കേരള സൈക്ലിംഗ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന 23-ാമത് സംസ്ഥാന മൗണ്ടന്‍ സൈക്ലിങ് ചാംപ്യന്‍ഷിപ് വിളപ്പില്‍ശാലയില്‍ നടക്കും. മുന്‍പ് മാലിന്യസംസ്‌കരണ പ്ലാന്റ് നിലനിന്നിരുന്ന ഇവിടെ നാളേയും ഞായറാഴ്ചയുമായി  നടക്കുന്ന മത്സരത്തില്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള താരങ്ങള്‍ പങ്കെടുക്കും.

◾  കെസിഎല്ലില്‍ തൃശൂര്‍ ടൈറ്റന്‍സിനെതിരെ ആലപ്പി റിപ്പിള്‍സിന് മൂന്നു വിക്കറ്റിന്റെ വിജയം. ആലപ്പിക്കു 141 റണ്‍സ് വിജയലക്ഷ്യമായിരുന്നു. ആദ്യം ബാറ്റ് ചെയ്ത തൃശൂര്‍ 19.5 ഓവറില്‍ 140 റണ്‍സിന് ഓള്‍ഔട്ടായി. റിപ്പിള്‍സിന്റെ ബൌളര്‍മാര്‍ കളംനിറഞ്ഞ മത്സരത്തില്‍ വാലറ്റത്ത് ബിജു നാരായണനും ആസിഫ് സലാമും നടത്തിയ ചെറുത്തുനില്പാണ് ടൈറ്റന്‍സിന് മാന്യമായ സ്‌കോര്‍ സമ്മാനിച്ചത്.

◾  ട്രിവാന്‍ഡ്രം റോയല്‍സിനെ ഏഴ് റണ്‍സിന് തോല്‍പ്പിച്ച് കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് കെസിഎല്ലിന്റെ സെമി ഫൈനലില്‍ കടന്നു. വിഷ്ണു വിനോദിന്റെ ഒറ്റയാള്‍ പോരാട്ടവും വിഘ്‌നേഷ് പുത്തൂരിന്റെ അവിസ്മരണീയ ബൗളിങ് പ്രകടനവുമാണ് മത്സരത്തെ അവസാന ഓവര്‍ വരെ നീണ്ട ആവേശപ്പോരാട്ടമാക്കിയത്. അഞ്ച് വിക്കറ്റുമായി ടീമിന് വിജയമൊരുക്കിയ വിഘ്‌നേഷ് പുത്തൂരാണ് പ്ലെയര്‍ ഓഫ് ദി മാച്ച്. കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് - 20 ഓവറില്‍ 184/6, ട്രിവാണ്‍ഡ്രം റോയല്‍സ് - 19.3 ഓവറില്‍ 177.

◾  കെസിഎ പിങ്ക് വനിതാ ട്വന്റി 20 ചലഞ്ചേഴ്‌സ് ചാമ്പ്യന്‍ഷിപ്പില്‍ എമറാള്‍ഡിനും റൂബീസിനും വിജയം. എമറാള്‍ഡ് സഫയറിനെ ആറ് വിക്കറ്റിനും റൂബീസ് ആംബറിനെ 15 റണ്‍സിനുമാണ് തോല്‍പ്പിച്ചത്. ഇരു ടീമുകളുടെയും തുടര്‍ച്ചയായ രണ്ടാം വിജയമാണിത്. എമറാള്‍ഡിനെതിരെ ആദ്യം ബാറ്റ് ചെയ്ത സഫയര്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സെടുത്തു. ക്യാപ്റ്റന്‍ സജന സജീവന്റെയും അന്‍സു സുനിലിന്റെയും തകര്‍പ്പന്‍ ഇന്നിങ്‌സുകളാണ് സഫയറിനെ മികച്ച സ്‌കോറിലെത്തിച്ചത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ എമറാള്‍ഡ് മൂന്ന് പന്തുകള്‍ ബാക്കി നില്‍ക്കെ ലക്ഷ്യത്തിലെത്തി. രണ്ടാം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത റൂബീസ്, ഓപ്പണര്‍മാര്‍ നല്‍കിയ തകര്‍പ്പന്‍ തുടക്കത്തിന്റെ മികവില്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ആംബറിന് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സാണ് നേടാനായത്.

◾  സേവിങ്സ് ബാങ്ക് അക്കൗണ്ട് ഉടമകളുടെ എടിഎം, ക്യാഷ് റീസൈക്ലര്‍ സര്‍വീസ് നിരക്കുകള്‍ വര്‍ദ്ധിപ്പിച്ച് പ്രമുഖ പൊതുമേഖലാ ബാങ്കായ കനറാ ബാങ്ക്. പുതുക്കിയ സേവന നിരക്കുകള്‍ സെപ്റ്റംബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വന്നു. മുതിര്‍ന്ന പൗരന്മാര്‍ക്ക് കനറാ ബാങ്ക് എടിഎമ്മുകളില്‍ പ്രതിമാസം ലഭിക്കുന്ന സൗജന്യ ഇടപാടുകളുടെ എണ്ണത്തില്‍ മാറ്റമില്ല. പുതുക്കിയ നിബന്ധനകള്‍ പ്രകാരം സാധാരണ സേവിങ്സ് അക്കൗണ്ട് ഉപഭോക്താക്കള്‍ക്ക് ഒരു മാസത്തില്‍ കനറാ ബാങ്ക് എടിഎമ്മുകളില്‍ നിന്നും ക്യാഷ് റീസൈക്ലറുകളില്‍ നിന്നും പരമാവധി അഞ്ച് സൗജന്യ ഇടപാടുകള്‍ മാത്രമേ നടത്താനാകൂ. മുതിര്‍ന്ന പൗരന്മാര്‍ക്ക് മാസത്തില്‍ എട്ട് സൗജന്യ ഇടപാടുകള്‍ എന്ന ആനുകൂല്യം തുടര്‍ന്നും ലഭിക്കും. സൗജന്യ പരിധി കഴിഞ്ഞാല്‍ ഓരോ തവണ പണം പിന്‍വലിക്കുമ്പോഴും 23 രൂപയും ജിഎസ്ടിയും ഈടാക്കും. ബാലന്‍സ് പരിശോധന ഉള്‍പ്പെടെയുള്ള നോണ്‍-ഫിനാന്‍ഷ്യല്‍ ഇടപാടുകള്‍ക്ക് 11 രൂപയും ജിഎസ്ടിയും നല്‍കേണ്ടിവരും.

◾  ഒരേ ഫോണ്‍ നമ്പര്‍ രണ്ട് ഫോണുകളിലായി ഉപയോഗിക്കാവുന്ന പുതിയ ഫീച്ചറുമായി ആപ്പിള്‍. ഐഫോണ്‍ ഹാന്‍ഡോഫ് എന്ന് വിളിക്കപ്പെടുന്ന ഈ ഫീച്ചര്‍ ഐഫോണിലെ സെറ്റിംഗ്സ് ആപ്പിലെ സെല്ലുലാര്‍ എന്ന ഓപ്ഷന്‍ വഴിയാണ് സജ്ജീകരിക്കേണ്ടത്. രണ്ട് ഫോണുകളില്‍ ഒന്ന് പ്രധാന ഉപകരണമായി തിരഞ്ഞെടുക്കണം. ഈ ഫോണിലാണ് ഇ-സിം സജ്ജീകരിക്കുക. രണ്ടാമത്തെ ഫോണില്‍ കമ്പാനിയന്‍ ഇ-സിം ആണുണ്ടാവുക. പ്രൈമറി ഐഫോണിലൂടെയാവും ഈ ഫീച്ചറിന്റെ തുടര്‍ന്നുള്ള സെറ്റിങ്സ് നിയന്ത്രിക്കേണ്ടത്. സെറ്റിങ്സ് പൂര്‍ത്തിയായാല്‍, നിങ്ങള്‍ ഏത് ഫോണ്‍ ആണോ കയ്യിലെടുത്ത് അണ്‍ലോക്ക് ചെയ്യുന്നത് ആ ഫോണിലേക്ക് നമ്പര്‍ ഓട്ടോമാറ്റിക് ആയി മാറും. ആ ഫോണിലേക്കായിരിക്കും ഫോണ്‍ വിളികളും സന്ദേശങ്ങളും എത്തുക. ഇങ്ങനെ നമ്പര്‍ മാറുമ്പോള്‍ അതിന്റെ അറിയിപ്പ് ഡൈനാമിക് ഐലന്റില്‍ തെളിയും. കൂടാതെ, ഈ സമയത്ത് നിങ്ങള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഉപകരണത്തെ അടിസ്ഥാനമാക്കിയായിരിക്കും നിങ്ങളുടെ ലൊക്കേഷന്‍ ഷെയറിങ് പ്രവര്‍ത്തിക്കുക. ടെലികോം സേവനദാതാക്കളുടെ പിന്തുണയോടെ മാത്രമേ ഈ ഫീച്ചര്‍ ഉപയോക്താക്കളിലേക്ക് എത്തിക്കാനാവൂ.

◾  പ്രശസ്ത തെന്നിന്ത്യന്‍ താരം നിമിഷ സജയന്‍, തമിഴ് നടന്‍ കരുണാസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ദേശീയ പുരസ്‌കാര ജേതാവ് സജീവ് പാഴൂര്‍ ഒരുക്കുന്ന പാന്‍ ഇന്ത്യന്‍ തമിഴ് ചിത്രം 'എന്ന വിലൈ'യിലെ ആദ്യ ഗാനം പുറത്ത്. 'കടലാടും സീമയിലെ' എന്ന വരികളോടെ ആരംഭിക്കുന്ന ഗാനത്തിന്റെ വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്. സാം സി എസ് സംഗീതം ഒരുക്കിയ ഗാനം ആലപിച്ചത് ആന്റണി ദാസനും ഗാനത്തിന് വരികള്‍ രചിച്ചത് കാര്‍ത്തിക് നേതയും ആണ്. ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ് പ്രശസ്ത സംഗീത സംവിധായകനും നിര്‍മ്മാതാവുമായ ജി വി പ്രകാശ് കുമാറിന്റെ മ്യൂസിക് ലേബല്‍ ആണ് സ്വന്തമാക്കിയത്. രാമേശ്വരം പശ്ചാത്തലമാക്കി കഥ പറയുന്ന ഈ ചിത്രത്തില്‍ വൈ ജി മഹേന്ദ്രന്‍, പൂര്‍ണ്ണിമ ഭാഗ്യരാജ്, മൊട്ട രാജേന്ദ്രന്‍, വിജയലക്ഷ്മി, ഷാഷ, പ്രവീണ, കമലേഷ്, ഗോലി സോഡ പാണ്ഡി, ജെ. എസ്. കവി, മോഹന്‍ റാം, നിഴല്‍ഗല്‍ രവി, പ്രവീണ തുടങ്ങി നിരവധി താരങ്ങള്‍ വേഷമിടുന്നു.

◾  ശ്രീനാഥ് ഭാസിയെ നായകനാക്കി ശശിധര കെ.എം. സംവിധാനം ചെയ്യുന്ന 'ക്രെഡിറ്റ് സ്‌കോര്‍' എന്ന ചിത്രം റിലീസിനൊരുങ്ങുന്നു. ഇതോട് അനുബന്ധിച്ചുള്ള ചിത്രത്തിന്റെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഒരു വ്യക്തിയുടെ ജീവിതത്തില്‍ ക്രെഡിറ്റ് സ്‌കോര്‍ എത്രത്തോളം പ്രധാനമാണെന്നും അതിന്റെ നൂലാമാലകള്‍ എന്തൊക്കെയാണെന്നും കാട്ടിത്തരുന്നതാകും ചിത്രമെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. ശ്രീനിഷ് വാസുദേവ് എന്ന കഥാപാത്രത്തെയാണ് ശ്രീനാഥ് ഭാസി അവതരിപ്പിക്കുന്നത്. പി.എസ്. ജയഹരിയാണ് സംഗീതം ഒരുക്കിയത്. ശ്രീനാഥ് ഭാസിക്കൊപ്പം സുഹാസിനി മണിരത്നം, സോഹന്‍ സീനുലാല്‍, ചാന്ദിനി, മാല പാര്‍വതി, സാബുമോന്‍, ബാലാജി ശര്‍മ, പ്രമോദ് (ഉപ്പ്), ജാസിം (ചൂരല്‍), സുമിന്‍, അയ്യപ്പ ബൈജു, മനോജ് ഗിന്നസ്, ബിനോജ് കുളത്തൂര്‍, അജി ധന്വന്തരി, ഹരി നമ്പൂതിരി, നിഖില്‍, ലെന, ജഗദീഷ് പ്രസാദ്, ശരത് വിനായക്, ഷാജി ഫ്രാന്‍സിസ് എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്.

◾  പുതിയ കളര്‍ സ്‌കീമോടെ അപ്‌ഡേറ്റ് ചെയ്ത ഹീറോ സൂം 125 ഉടന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. ഇതിന് മുന്നോടിയായി ഡീലര്‍ഷിപ്പില്‍ പുതിയ സ്‌കൂട്ടറിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു. ഗ്രേ, ഗോള്‍ഡ് ഡ്യുവല്‍ ടോണ്‍ എന്നി നിറങ്ങളില്‍ കൂടിയാണ് സ്‌കൂട്ടര്‍ വിപണിയില്‍ എത്തുക. സ്‌കൂട്ടറിന്റെ വിഎക്‌സ് വേരിയന്റിലായിരിക്കും പുതിയ കളര്‍ ഓപ്ഷന്‍ ഉണ്ടാവുക എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. സ്‌കൂട്ടറിന്റെ വിഎക്‌സ് വേരിയന്റിന് നിലവില്‍ ലഭിക്കുന്ന മാറ്റ് ഗ്രേയ്ക്ക് സമാനമായി ഡാര്‍ക്ക് ഗ്രേ, ഗോള്‍ഡ് ഡ്യുവല്‍ ടോണ്‍ കളര്‍ ഓപ്ഷനുകള്‍ ലഭ്യമാകുന്ന രീതിയിലാണ് പുതിയ ക്രമീകരണം ഉണ്ടാവുക. വിഎക്‌സ് വേരിയന്റിന് 83,394 രൂപയാണ് വില. സ്‌കൂട്ടറിന്റെ മെക്കാനിക്കല്‍ ഭാഗങ്ങളില്‍ മാറ്റങ്ങളൊന്നും പ്രതീക്ഷിക്കുന്നില്ല.

◾  എ.ഡി. ഏഴാം ശതകത്തില്‍, ഹര്‍ഷന്റെ രാജസദസ്സിലെ അംഗമായിരുന്ന ബാണഭട്ടന്‍ രചിച്ച സംസ്‌കൃത ഗദ്യകാവ്യമായ 'കാദംബരി', ഭാരതീയസാഹിത്യത്തിലെ ഗദ്യകഥാഖ്യാന സമ്പ്രദായത്തെ പ്രതിനിധാനം ചെയ്യുന്നു. രാജവംശജരായിട്ടും രാഗബദ്ധരായതിനാല്‍ തീക്ഷ്ണ പരീക്ഷണങ്ങളെ നേരിടേണ്ടിവന്ന 'കാദംബരി ചന്ദ്രാപീഡ'ന്മാരുടെ വികാരതീവ്രമായ ജീവിതത്തിന്റെ ഉദാത്ത ചിത്രീകരണമാണിത്. നാടകീയമായ ആഖ്യാനരീതി, വേണ്ടത്ര കല്പനാഭംഗി, സംവിധാനഭദ്രത, സര്‍വോപരിനിര്‍മല പ്രേമത്തിന്റെ നിസ്തുലമായ അവതരണംകൊണ്ട് ഈ കൃതി മനുഷ്യകഥാനുഗായിയും കാലാതിശായിയുമായിരിക്കുന്നു. 'കാദംബരി'. ബാണഭട്ടന്‍. പുനരാഖ്യാനം - കെ.സി പിള്ള. ഡിസി ബുക്സ്. വില 133 രൂപ.

◾  ചില ഭക്ഷണങ്ങള്‍ക്കൊപ്പം ചായ കുടിക്കുന്നത് അതിന്റെ രുചി കുറയ്ക്കാനും ദഹനപ്രശ്നങ്ങള്‍ക്കും കാരണമാകാം. വെളുത്തുള്ളി, സവാള, മുളക് ചേര്‍ത്തവ, ഹോട്ട് സോസ്, എരിവുള്ള കറി തുടങ്ങി മസാല രുചിയും മണവുമുള്ള ഭക്ഷണങ്ങള്‍ ചായയ്ക്കൊപ്പം കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. ഇവ ചായയുടെ സ്വാഭാവിക സുഗന്ധവും രുചിയും മറച്ചുവയ്ക്കുകയും ചായ ആസ്വദിക്കുന്ന അനുഭവത്തെ ബാധിക്കുകയും ചെയ്യാം. അമിതവണ്ണം കുറയ്ക്കാന്‍ ലെമണ്‍ ടീ മികച്ചതാണ്. എന്നാല്‍ ചായയില്‍ ചെറുനാരങ്ങനീര് ചേര്‍ക്കുകയോ ചായ കുടിച്ച ഉടന്‍ നാരങ്ങ ഉപയോഗിക്കുകയോ ചെയ്യുന്നത് ചിലരില്‍ അസിഡിറ്റിക്കും വയറിളക്കത്തിനും കാരണമായേക്കാം. അസിഡിറ്റി ഉള്ളവരാണെങ്കില്‍ അതിരാവിലെ ലെമണ്‍ ടീ കുടിക്കാതിരിക്കുക. ചോക്ലേറ്റിന്റെ മധുരവും രുചിയും ചായയുടെ യഥാര്‍ഥ സ്വാദിനെ മറച്ചേക്കാം. മഞ്ഞളോ മഞ്ഞള്‍ ചേര്‍ത്ത ഭക്ഷണങ്ങളോ ചായയ്ക്കൊപ്പം കഴിക്കുന്നത് ദഹനത്തെ പ്രതികൂലമായി ബാധിച്ചേക്കാം. രണ്ടിലുമുള്ള ചില ഘടകങ്ങള്‍ തമ്മിലുള്ള ഇടപെടല്‍ വയറിന് അസ്വസ്ഥത ഉണ്ടാക്കാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. ചായയ്ക്കൊപ്പം കഴിക്കുന്ന കടലമാവ് ചേര്‍ത്തുള്ള സ്നാക്സുകളായ പക്കോഡ, ബജി എന്നിവയെല്ലാം കഴിക്കുന്നത് ചിലരില്‍ വയറുവേദനയ്ക്കും മലബന്ധത്തിനും കാരണമാകും. ചായ കുടിച്ച ഉടന്‍ തണുത്ത വെള്ളമോ മറ്റ് തണുത്ത ഭക്ഷണ പാനീയങ്ങളോ കഴിക്കുന്നത് പല്ലുകളുടെ സെന്‍സിറ്റിവിറ്റിക്കും ദഹനപ്രശ്‌നങ്ങള്‍ക്കും കാരണമാകാം.