ഇരട്ടി പടിയൂരിലെ ദേവികയ്ക്ക് ജപ്പാനിൽ ത്തന്നെ ചിതയൊരുങ്ങും
. കണ്ണൂർ : ജപ്പാനിൽ ബുള്ളറ്റ് ട്രെയിൻ തട്ടി മരണപ്പെട്ട നിലയിൽ കണ്ടെത്തിയ മലയാളി യുവതി വി. ദേവികയുടെ (22) മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരില്ലെന്നും സംസ്കാര ചടങ്ങുകൾ ജപ്പാനിൽ തന്നെ നടത്തുമെന്നും സ്ഥിരീകരിച്ചു. കടുത്ത നിയമതടസ്സങ്ങളും മൃതദേഹം പൂർണ്ണമായും ഛിന്നഭിന്നമായതുമാണ് ഇതിന് കാരണമെന്ന് അധികൃതർ വ്യക്തമാക്കി.
കണ്ണൂർ ഇരിട്ടി പടിയൂർ നിടിയോടിയിലെ തെക്കൻ പ്രകാശന്റെയും ബീനയുടെയും മകളായ ദേവികയാണ് മരണപ്പെട്ടത്. .
സെപ്റ്റംബർ 2-ാം തീയതി പ്രാദേശിക സമയം രാത്രി 10:20ഓടെ ജപ്പാനിലെ ഗിഫു സിറ്റിക്കു സമീപമുള്ള കകമിഗാഹാരയിൽ വെച്ചാണ് അപകടം സംഭവിച്ചത്. ട്രാക്കിൽ നിന്നും ലഭിച്ച തിരിച്ചറിയൽ കാർഡിലൂടെയാണ് മരിച്ചത് ദേവികയാണെന്ന് ജപ്പാൻ അധികൃതർ സ്ഥിരീകരിച്ചത്.
ദേവികയുടേത് ആത്മഹത്യയാണെന്നാണ് ജപ്പാൻ പൊലീസിന്റെ പ്രാഥമിക നിഗമനം. അവിടെ ജോലിസംബന്ധമായ വലിയ സമ്മർദ്ദം അനുഭവിച്ചിരുന്നതായും നാട്ടിലേക്ക് മടങ്ങിവരാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നതായും പിതാവ് പ്രകാശൻ മാധ്യമങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട്.
ലാബ് ടെക്നീഷ്യൻ കോഴ്സ് പൂർത്തിയാക്കിയ ദേവിക ആറുമാസം മുൻപാണ് മൂന്ന് വർഷത്തെ കരാറിൽ നഴ്സിങ് കെയർ വിസ വഴി ജപ്പാനിലെത്തിയത്. അവിടെ 'ഇഗലൊചൊവൻ സോഷ്യൽ വെൽഫെയർ കോർപ്പറേഷനിൽ' നഴ്സിങ് അസിസ്റ്റന്റായി ജോലി ചെയ്തുവരികയായിരുന്നു.
ദേവികയുടെ മാതാപിതാക്കൾക്ക് പാസ്പോർട്ട് ഇല്ലാത്തതിനാൽ അടിയന്തിരമായി ജപ്പാനിലേക്ക് യാത്ര ചെയ്യാൻ സാധിക്കാത്ത സാഹചര്യമുണ്ട്. അതിനാൽ, കുടുംബത്തിന്റെ അനുമതിയോടെ അവരുടെ ആചാരപ്രകാരം ജപ്പാനിൽ വെച്ചുതന്നെ സംസ്കാരം നടത്തും. ഈ ചടങ്ങുകൾ മാതാപിതാക്കൾക്കും ബന്ധുക്കൾക്കും തത്സമയം കാണാൻ മലയാളി അസോസിയേഷൻ ഭാരവാഹികൾ വീഡിയോ കോൾ സൗകര്യം ഒരുക്കും. തുടർന്ന് ചിതാഭസ്മം നാട്ടിലെത്തിക്കാനാണ് നിലവിലെ തീരുമാനം.



