ആള്‍ക്കൂട്ടമര്‍ദനത്തിന് ഇരയായ യുവാവ് ഗുരുതരാവസ്ഥയില്‍

വെട്ടിക്കാട്ടിരി സ്വദേശി സന്തോഷ്(32) ആണ് മര്‍ദനത്തിനിരയായത്. ഇന്ന് പുലര്‍ച്ചെ രണ്ടിനാണു സന്തോഷ് അക്രമത്തിനു ഇരയായത്. അടയ്ക്കാ മോഷ്ടിച്ചെന്ന് ആരോപിച്ച് ഒരു സംഘം ആളുകള്‍ യുവാവിനെ സംഘം ചേർന്ന് മര്‍ദിക്കുകയായിരുന്നു.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇയാളെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. നിലവിൽ ഇയാളുടെ നില ഗുരുതരമാണെന്നും, തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണെന്നുമാണ് റിപ്പോർട്ട്. കിള്ളിമംഗലം സ്വദേശി അബ്ബാസിന്‍റെ വീട്ടില്‍വച്ചാണ് സന്തോഷിന് മര്‍ദനമേറ്റത്. ഇവിടെ നിന്ന് സ്ഥിരമായി അടയ്ക്ക മോഷണം പോകാറുണ്ടായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ സിസിടിവി കാമറകള്‍ സ്ഥാപിച്ചു നിരീക്ഷണം നടത്തുകയായിരുന്നു. ഇതിനിടെ ഇന്ന് പുലര്‍ച്ചെ ഇയാള്‍ ഇവിടെനിന്ന് അടയ്ക്ക എടുക്കാന്‍ വരുന്നതായി വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടു. ഇവര്‍ തൊട്ടടുത്ത് താമസിക്കുന്ന ബന്ധുക്കളെ വിവരമറിയിച്ചശേഷം ഇയാളെ പിടികൂടി ക്രൂരമായി മര്‍ദിക്കുകയായിരുന്നു. സംഭവത്തില്‍ ചേലക്കര പോലീസ് കേസെടുത്തു. വീട്ടില്‍ അതിക്രമിച്ച് കടന്നതിനും മോഷ്ടിക്കാന്‍ ശ്രമിച്ചെന്നുള്ള വീട്ടുകാരുടെ പരാതിയിലും പോലീസ് കേസെടുത്തു.


Comment As:

Comment (0)