നവജാതശിശുവിനെ അമ്മ വെള്ളത്തില്‍ മുക്കിക്കൊന്നു

തൊടുപുഴയില്‍ നവജാതശിശുവിനെ അമ്മ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്നു. പ്രസവിച്ചയുടനെ അമ്മ കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.അമിത രക്തസ്രാവത്തെ തുടര്‍ന്ന് യുവതിയെ ആശുപത്രിയില്‍ എത്തിച്ചതിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ പരിശോധിച്ചപ്പോഴാണ് വിവരം പുറത്ത് വരുന്നത്. അമ്മയെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. കുഞ്ഞിന്റെ കൊലപാതകത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

തൊടുപുഴ കരിമണ്ണൂരിലെ വീട്ടിലാണ് പ്രസവം നടന്നത്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് രക്തസ്രാവത്തെ തുടര്‍ന്ന് യുവതിയും ഭര്‍ത്താവും ആശുപത്രിയിലെത്തിയത്. ഇവര്‍ മണിക്കൂറുകള്‍ മുൻപ് പ്രസവിച്ചിരുന്നതായും അത് മൂലമുള്ള രക്തസ്രാവമാണെന്നും പരിശോധിച്ച ഡോക്ടര്‍ക്ക് മനസിലായി.

കുഞ്ഞിനെ അന്വേഷിച്ച ആശുപത്രി അധികൃതരോട് പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് യുവതിയും ഭര്‍ത്താവും പറഞ്ഞത്. ഇതോടെ പൊലീസില്‍ വിവരമറിയിക്കുമെന്ന് യുവതിയോടും ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവിനോടും ഡോക്ടര്‍മാര്‍ പറഞ്ഞു.

ഇതോടെ കുഞ്ഞ് മരിച്ച്‌ പോയെന്നും മൃതദേഹം വീട്ടിലുണ്ടെന്നും യുവതിയും ഭര്‍ത്താവും സമ്മതിച്ചു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലും പരിശോധനയിലുമാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായതെന്ന് പൊലീസ് പറയുന്നു.


Comment As:

Comment (0)