പ്രധാന വാർത്തകൾ

*പ്രധാന വാർത്തകൾ*
2024 | ജൂൺ 18 | ചൊവ്വ | 

➖➖➖➖➖➖➖
◾കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി റായ്ബറേലി ലോകസഭാ മണ്ഡലം നിലനിര്‍ത്താന്‍ തീരുമാനിച്ചു. രണ്ട് ലോകസഭാ മണ്ഡലങ്ങളില്‍ വിജയിച്ചിരുന്ന രാഹുല്‍ഗാന്ധി ഒഴിയുന്ന വയനാട് മണ്ഡലത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറിയും രാഹുല്‍ ഗാന്ധിയുടെ സഹോദരിയുമായ പ്രിയങ്ക ഗാന്ധി മത്സരിക്കും. ഈ തീരുമാനം രണ്ട് മണ്ഡലങ്ങളിലെയും വോട്ടര്‍മാരെ തൃപ്തിപ്പെടുത്തുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണു തീരുമാനം. ഖാര്‍ഗെക്കു പുറമേ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, കെ.സി.വേണുഗോപാല്‍, പ്രിയങ്കാ ഗാന്ധി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

◾ വയനാടുമായി വൈകാരികമായ ബന്ധമാണ് തനിക്കെന്ന് രാഹുല്‍ ഗാന്ധി. പാര്‍ട്ടി വ്യത്യാസമില്ലാതെ വയനാട്ടിലെ ഓരോരുത്തരും തന്നെ സ്‌നേഹിച്ചു. പ്രിയങ്ക വയനാട്ടില്‍ വിജയിക്കുമെന്നും പ്രിയങ്കയ്‌ക്കൊപ്പം താനും വയനാടിന്റെ എം.പിയായിരിക്കുമെന്നും വയനാടിന് ഇനി രണ്ട് എംപിമാര്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. വയനാട് ഒഴിയാനുള്ള തീരുമാനം എളുപ്പമായിരുന്നില്ലെന്നും ജീവനുള്ള കാലം വരെ വയനാട് മനസിലുണ്ടാകുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

◾വയനാട്ടില്‍ മത്സരിക്കുന്നതില്‍ സന്തോഷമുണ്ടെന്നും നല്ല ജനപ്രതിനിധിയായിരിക്കാന്‍ പരിശ്രമിക്കുമെന്നും പ്രിയങ്കാ ഗാന്ധി. രാഹുലിന്റെ അസാന്നിധ്യം ജനങ്ങള്‍ക്ക് തോന്നാതിരിക്കാന്‍ ശ്രമിക്കുമെന്ന് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ കന്നിയങ്കത്തിനൊരുങ്ങുന്ന പ്രിയങ്കാ ഗാന്ധി വ്യക്തമാക്കി

 

◾റെയില്‍വേ സേഫ്റ്റി കമ്മീഷന്‍ ഡാര്‍ജിലിംഗ് ട്രെയിന്‍ ദുരന്തത്തില്‍ അന്വേഷണം നടത്തുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് . അപകട സ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മരിച്ചവരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപയും, ഗുരുതരമായി പരിക്കേറ്റവര്‍ക്ക് രണ്ടര ലക്ഷം രൂപയും മന്ത്രി സഹായധനം പ്രഖ്യാപിച്ചു. ഡാര്‍ജിലിംഗില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 15 പേരാണ് മരിച്ചത്. അറുപത് പേര്‍ക്ക് പരിക്കേറ്റു

 

 മണിപ്പൂരിലെ സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കണമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭഗവത് നിര്‍ദ്ദേശിച്ചതിനു പിന്നാലെ സംഘര്‍ഷം തുടരുന്ന മണിപ്പൂരില്‍ ചര്‍ച്ചയ്ക്ക് തീരുമാനിച്ച് കേന്ദ്രസര്‍ക്കാര്‍. അമിത് ഷാ വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം. കുകി, മെയ്തെയ് വിഭാഗങ്ങളുമായി കേന്ദ്ര ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തും. നിയമം കൈയിലെടുക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും അമിത് ഷാ യോഗത്തില്‍ നിര്‍ദേശിച്ചു. ആവശ്യമെങ്കില്‍ കൂടുതല്‍ സേനയെ വിന്യസിക്കാനും യോഗത്തില്‍ തീരുമാനമായി

പുതുക്കിയ പന്ത്രണ്ടാം ക്ലാസ് പൊളിറ്റിക്കല്‍ സയന്‍സ് പാഠപുസ്തകത്തില്‍ എന്‍സിഇആര്‍ടി ബാബരി മസ്ജിദിന്റെ പേര് മൂന്ന് മിനാരങ്ങളോട് കൂടിയ നിര്‍മ്മിതി എന്ന് മാറ്റിച്ചേര്‍ത്തതിനെ ചരിത്രവസ്തുതകളെ മറച്ചു പിടിക്കാനുള്ള നീക്കമെന്നും പാഠ്യപദ്ധതിയെ കാവിവത്കരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ആരോപിച്ച് എസ്എഫ്ഐ ദേശീയ കമ്മറ്റി. പഴയ പുസ്തകം പുനസ്ഥാപിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും എസ്എഫ്ഐ ദേശീയ സെക്രട്ടറി മയൂഖ് ബിശ്വാസ് വ്യക്തമാക്കി

ലോകസഭാ തിരഞ്ഞെടുപ്പിലെ കേരളത്തിലെ വന്‍ തോല്‍വിയുടെ പശ്ചാത്തലത്തില്‍ ഗൗരവതരമായ തിരുത്തല്‍ നടപടികളിലേക്ക് സിപിഎം കടക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടി വോട്ടുകളില്‍പോലും ചോര്‍ച്ചയുണ്ടായതായി ഞായറാഴ്ചയും തിങ്കളാഴ്ചയുമായി ചേര്‍ന്ന സി.പി.എം. സംസ്ഥാന സെക്രട്ടേറിയേറ്റ് വിലയിരുത്തി. അടുത്ത മൂന്നു ദിവസത്തെ സംസ്ഥാനസമിതിയില്‍ നടക്കുന്ന ചര്‍ച്ച വിശദമായി കേട്ടശേഷമാകും തുടര്‍നടപടി. സംസ്ഥാനസമിതിക്ക് ശേഷം വീണ്ടും സെക്രട്ടേറിയേറ്റ് യോഗം ചേരും. ഈ യോഗത്തിലാകും തിരുത്തല്‍ നടപടികള്‍ക്ക് രൂപം നല്‍കി

 പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇടതുപക്ഷം പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ചില്ലെങ്കില്‍ കോണ്‍ഗ്രസ് വിരുദ്ധ വോട്ടുകള്‍ ബിജെപിയിലേക്ക് പോകുമെന്നും അത് തടയാനാണ് മത്സരിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം എഐസിസി നേതൃത്വം വ്യക്തമാക്കിയതിന് പിന്നാലെയാണ് തീരുമാനം.

◾ രാഹുല്‍ ഗാന്ധിക്ക് നന്ദിയെന്നും അദ്ദേഹത്തിന് പകരമായി എഐസിസി നിയോഗിച്ച പ്രിയങ്കാ ഗാന്ധിക്ക് കേരളത്തിലേക്ക് സ്വാഗതമെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. കേരളത്തിലെ കോണ്‍ഗ്രസിനും വയനാടിലെ ജനങ്ങള്‍ക്കും രാഹുല്‍ ഗാന്ധി നല്‍കിയ സേവനങ്ങളെ നന്ദിയോടെ സ്മരിക്കുന്നു. കഴിഞ്ഞ രണ്ട് ലോകസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനും യുഡിഎഫിനും തിളക്കമാര്‍ന്ന വിജയം നേടാന്‍ സാധിച്ചത് രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യം കൊണ്ട് മാത്രമാണ് എന്നും കെ സുധാകരന്‍ പറഞ്ഞു.

 

വയനാട് ലോകസഭാ മണ്ഡലത്തില്‍ പ്രിയങ്ക ഗാന്ധിയെ മത്സരിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി. രാഹുല്‍ ഗാന്ധി വയനാട്ടുകാരെ വിഡ്ഢികളാക്കിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞപ്പോള്‍ നാണമില്ലായ്മയെന്നായിരുന്നു മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ വിമര്‍ശനം. വയനാട്ടില്‍ രാഹുല്‍ ഗാന്ധി പ്രിയങ്ക ഗാന്ധിയെ ബലിയാടാക്കിയെന്ന് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യയും കുറ്റപ്പെടുത്തി.

 വയനാട്ടില്‍ സിപിഐയും ഇടതുമുന്നണിയും മത്സരിക്കാതിരിക്കാനുള്ള സാഹചര്യം ഇപ്പോഴില്ലെന്ന് സിപിഐ നേതാവും വയനാടിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കൂടി ആയിരുന്ന ആനി രാജ. രാഹുല്‍ ഗാന്ധി തിടുക്കപ്പെട്ട് തീരുമാനം എടുക്കുന്നയാളല്ലെന്നും വളരെ ആലോചിച്ച് മാത്രം തീരുമാനമെടുക്കുന്നയാളാണെന്നും അതിനാല്‍ വയനാട്ടില്‍ മത്സരിക്കുന്ന സമയത്ത് തന്നെ താന്‍ മറ്റൊരു സീറ്റില്‍ കൂടി മത്സരിക്കുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നുവെന്നും ആ കാര്യം വയനാട് മണ്ഡലത്തിലെ ജനത്തോട് പറയാതിരുന്നത് നീതികേടാണെന്നാണ് താന്‍ വിമര്‍ശിച്ചതെന്നും അതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും അവര്‍ പറഞ്ഞു.

◾വടകരയിലെ കാഫിര്‍ പ്രയോഗം സിപിഎം സൃഷ്ടി ആയിരുന്നുവെന്ന് തെളിഞ്ഞെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. തിരഞ്ഞെടുപ്പ് ജയിക്കാന്‍ വേണ്ടി നടത്തിയ വര്‍ഗീയ പ്രചാരണത്തിന് പിന്നില്‍ അറിയപ്പെടുന്ന സിപിഎം നേതാക്കള്‍ ആയിരുന്നുവെന്നും, സംഘപരിവാറിനെ പോലും നാണിപ്പിക്കുന്ന വര്‍ഗീയ പ്രചരണമാണ് സിപിഎം വടകരയിലും മലബാറിലും നടത്തിയതെന്നും സതീശന്‍ കുറ്റപ്പെടുത്തി. വര്‍ഗീയ പ്രചാരണം നടത്തിയവര്‍ എത്ര ഉന്നതരായിരുന്നാലും അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണെന്നും പൊലീസ് കര്‍ശന നടപടി എടുക്കുന്നില്ലെങ്കില്‍ യുഡിഎഫ് ശക്തമായ പ്രക്ഷോഭം തുടങ്ങുമെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.

 മണല്‍ മാഫിയയുമായുള്ള ബന്ധത്തിന്റെ പേരില്‍ കണ്ണൂരില്‍ മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. വളപട്ടണം സ്റ്റേഷനിലെ രണ്ട് എഎസ്ഐമാരെയും ഒരു സിവില്‍ പൊലീസ് ഓഫീസറെയും സ്ഥലം മാറ്റി. വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സിറ്റി പൊലീസ് കമ്മീഷണര്‍ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയത്. കെ. അനിഴന്‍, ഷാജി, കിരണ്‍ എന്നിവര്‍ക്കെതിരെയാണ് നടപടി. മണല്‍ മാഫിയയ്ക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കി, മാസപ്പടി കൈപ്പറ്റി, പിടിച്ചെടുത്ത ബോട്ടുകളുടെ യന്ത്രഭാഗങ്ങള്‍ കടത്തി തുടങ്ങിയ ഗുരുതരമായ കണ്ടെത്തലുകളാണ് വിജിലന്‍സ് റിപ്പോര്‍ട്ടിലുള്ളത്.

◾വ്യാജ പാസ്പോര്‍ട്ട് കേസിലെ മുഖ്യപ്രതിയായ തുമ്പ സ്റ്റേഷനിലെ പൊലീസുകാരന്‍ അന്‍സില്‍ അസീസ് ഒളിവില്‍. സസ്പെന്‍ഡ് ചെയ്യപ്പെട്ടതിന് പിന്നാലെ വീട്ടില്‍ നിന്നും ഒളിവില്‍ പോയെന്നാണ് അന്വേഷണസംഘം പറയുന്നത്. വ്യാജ പാസ്പോര്‍ട്ടില്‍ ഒരു കേസുകൂടി രജിസ്റ്റര്‍ ചെയ്തതു. ഇതോടെ കേസുകളുടെ എണ്ണം മൂന്നായി.

◾കൊല്ലം ചാത്തന്നൂരില്‍ ദേശീയപാതയില്‍ കാര്‍ കത്തി മരിച്ചയാളെ തിരിച്ചറിഞ്ഞു. കല്ലുവാതുക്കല്‍ പാറയില്‍ സ്വദേശി ജൈനു ( 58 ) ആണ് മരിച്ചത്. തെളിവുകളും ശാസ്ത്രീയ പരിശോധനകളും അടിസ്ഥാനമാക്കിയാണ് മരിച്ചയാളെ തിരിച്ചറിഞ്ഞത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രഥമിക നിഗമനം.

◾ തിരുവനന്തപുരത്ത് ഇന്‍സ്റ്റാഗ്രാം ഇന്‍ഫ്ലുവന്‍സറായ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു.  പ്ലസ് ടു വിദ്യാര്‍ഥിനിയായിരുന്നു. സംഭവത്തില്‍ പൂജപ്പുര പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കഴിഞ്ഞ തിങ്കളാഴ്ചയാണ് വിദ്യാര്‍ഥിനി വീട്ടിനുള്ളില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയാണ് മരണം. സാമൂഹ്യ മാധ്യമങ്ങള്‍ വഴിയുള്ള അധിക്ഷേപമാണ് ആത്മഹത്യക്ക് കാരണമെന്ന് ആരോപണമുയര്‍ന്നു.

◾മാവേലിക്കര മണ്ഡലത്തിലെ നിയുക്ത എം.പിയും കോണ്‍ഗ്രസ് നേതാവുമായ കൊടിക്കുന്നില്‍ സുരേഷിനെ ലോക്‌സഭയുടെ പ്രോ-ടേം സ്പീക്കറായി തിരഞ്ഞെടുത്തു. എം.പിമാരുടെ സത്യപ്രതിജ്ഞ ഉള്‍പ്പെടെ കൊടിക്കുന്നില്‍ സുരേഷിന്റെ അധ്യക്ഷതയിലാകും നടക്കുന്നത്

 ട്രാക്ടറിനെയും കംപ്യൂട്ടറിനെയും എതിര്‍ത്ത സിപിഎമ്മിന്റെ പഴയ നിലപാടിനെ പരോക്ഷമായി പരിഹസിച്ച് സിപിഎം നേതാവും കെടിഡിസി ചെയര്‍മാനുമായ പി.കെ. ശശി. ട്രാക്ര്ടര്‍ വന്നപ്പോള്‍ പോത്തിനെ ഉപയോഗിച്ച് തന്നെ പണിയെടുക്കണമെന്ന വാദം ഉയര്‍ന്ന നാടാണ് നമ്മുടേതെന്നും ഇന്ന് ആരെങ്കിലും പോത്തിലേക്ക് തിരിച്ചു പോകണമെന്നും കംപ്യട്ടര്‍ വേണ്ടെന്നും പറഞ്ഞാല്‍ അവരെ ജനം ചങ്ങലക്കിട്ട് ആശുപത്രിയിലാക്കുമെന്നും ശശി പറഞ്ഞു.

ഇരിങ്ങാലക്കുട സ്വദേശി വിഷ്ണുവിനെ  അര്‍മേനിയയില്‍ ബന്ദിയാക്കി. മോചനദ്രവ്യമായി വീട്ടുകാര്‍ ഒന്നരലക്ഷം നല്‍കി. ഇന്ന് ഉച്ചയ്ക്ക് 12.30 യ്ക്ക് മുന്‍പ് 2.5 ലക്ഷം നല്‍കിയില്ലെങ്കില്‍ വിഷ്ണുവിനെ വധിക്കുമെന്നാണ് തടവിലാക്കിയവര്‍ ഭീഷണിപ്പെടുത്തിയിരിക്കുന്നത്. മകനെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്കും നോര്‍ക്കയ്ക്കും അമ്മ ഗീത പരാതി നല്‍കിയിട്ടുണ്ട്.

 

 

ചിറ്റാരിക്കാലില്‍ സ്ത്രീകളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് നഗ്ന ചിത്രങ്ങളാക്കി പ്രചരിപ്പിച്ച  സിബിന്‍ ലൂക്കോസ് (21), എബിന്‍ ടോം ജോസഫ് (18), ജസ്റ്റിന്‍ ജേക്കബ് (21) എന്നിവര്‍ അറസ്റ്റിലായി. സാമൂഹിക മാധ്യമങ്ങളില്‍ നിന്ന് ശേഖരിക്കുന്ന ചിത്രങ്ങള്‍ എഐ ബോട്ട് ഉപയോഗിച്ചാണ് നഗ്ന ചിത്രങ്ങളാക്കി മാറ്റിയത്. ഒന്നര വര്‍ഷമായി യുവാക്കള്‍ നഗ്നചിത്രങ്ങള്‍ നിര്‍മ്മിച്ച് പ്രചരിപ്പിച്ചുവെന്നാണ് കണ്ടെത്തല്‍

മുന്‍ കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയെ പോക്സോ കേസില്‍ മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്തു. ഫെബ്രുവരി 2-ന് ബെംഗളുരുവിലെ ഡോളേഴ്സ് കോളനിയിലുള്ള വസതിയില്‍ അമ്മയോടൊപ്പം പരാതി നല്‍കാനെത്തിയ 17-കാരിയെ ലൈംഗികമായി ഉപദ്രവിച്ചുവെന്നതാണ് യെദിയൂരപ്പയ്ക്ക് എതിരെയുള്ള കേസ്. ചോദ്യം ചെയ്യലിന് ഹാജരാകവേ, താന്‍ കുറ്റം ശക്തമായി നിഷേധിക്കുന്നുവെന്നും, അസത്യപ്രചാരണത്തിനെതിരെ നിയമപരമായി നീങ്ങുമെന്നും യെദിയൂരപ്പ പറഞ്ഞു.

ജമ്മു കശ്മീരിലെ റിയാസിയില്‍ നടന്ന ഭീകരാക്രമണത്തിന്റെ അന്വേഷണ ചുമതല എന്‍ഐഎ ക്ക് കൈമാറി. ഈ മാസം ഒന്‍പതിന് നടന്ന ഭീകരാക്രമണത്തില്‍ ഒന്‍പത് തീര്‍ത്ഥാടകര്‍ക്കാണ് ജീവന്‍ നഷ്ടമായത് റിയാസിയിലെ ശിവ കോരി ക്ഷേത്രത്തില്‍ നിന്നും കത്രയിലെ മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തിലേക്ക് പോവുകയായിരുന്ന ബസ്സാണ് ആക്രമിക്കപ്പെട്ടത്. ഭീകരര്‍ വെടിയുതിര്‍ത്തതോടെ നിയന്ത്രണം വിട്ട ബസ് പാറയിടുക്കിലേക്ക് മറിയുകയായിരുന്നു. ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ദില്ലി തുടങ്ങിയ ഇടങ്ങളിലെ തീര്‍ത്ഥാടകരാണ് ബസിലുണ്ടായിരുന്നത്.

◾എയര്‍ ഇന്ത്യ  ബെംഗളൂരു-സാന്‍ ഫ്രാന്‍സിസ്‌കോ    വിമാനത്തില്‍ യാത്രക്കാരന് വിളമ്പിയ ഭക്ഷണത്തില്‍ ബ്ലേഡ്.  വിമാനത്തില്‍ യാത്ര ചെയ്ത മാതുറസ് പോള്‍ എന്ന യാത്രക്കാരനാണ് ഭക്ഷണത്തില്‍ നിന്ന് ബ്ലേഡ് കിട്ടിയതായി എക്‌സില്‍ കുറിപ്പ് പങ്കുവച്ചത്. ബ്ലേഡിന്റെ ചിത്രമുള്‍പ്പടെ യാത്രക്കാരന്‍ പങ്കുവെക്കുകയും ചെയ്തു. ഉടന്‍ തന്നെ ഫ്ലൈറ്റ് ജീവനക്കാരെ വിവരം അറിയിച്ചപ്പോള്‍ മാപ്പ് പറയുകയും മറ്റൊരു വിഭവം നല്‍കിയെന്നും ഇദ്ദേഹം പറഞ്ഞു. കേറ്ററിംഗ് കമ്പനിയില്‍ നിന്നുണ്ടായ വീഴ്ചയാണെന്നും നടപടികള്‍ സ്വീകരിച്ചതായും എയര്‍ ഇന്ത്യയുടെ ചീഫ് കസ്റ്റമര്‍ എക്‌സിപീരിയന്‍സ് ഓഫീസര്‍ രാജേഷ് ദോഗ്‌റ അറിയിച്ചു.

◾കര്‍ണാടകയില്‍ ഇന്ധനവില വര്‍ധനവിനെതിരെ പ്രതിഷേധിക്കുന്നതിനിടെ ബിജെപി നേതാവ് കുഴഞ്ഞുവീണു മരിച്ചു. ശിവമൊഗ്ഗയിലെ ബിജെപി പ്രതിഷേധത്തിനിടെയാണ് സംഭവം. മുന്‍ എംഎല്‍സി എം ബി ഭാനുപ്രകാശ് ആണ് മരിച്ചത്.

◾തെലങ്കാന മേദക്കിലെ സംഘര്‍ഷത്തില്‍ എട്ട് പേരെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു. സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചതിനും അക്രമത്തിന് നേതൃത്വം നല്‍കിയതിനുമാണ് അറസ്റ്റ്. നേരത്തെ ബിജെപി  ജില്ലാ അധ്യക്ഷന്‍ അടക്കം 13 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

◾യുഎഇയില്‍ ഞായറാഴ്ച രേഖപ്പെടുത്തിയത് ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന താപനിലയായ  49.4 ഡിഗ്രി സെല്‍ഷ്യസ്. ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ കണക്കനുസരിച്ച് രാജ്യത്ത് ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത് അല്‍ ഐനിലെ സ്വീഹാനിലാണ്.

◾ യുദ്ധത്തിന് മേല്‍നോട്ടം വഹിച്ചിരുന്ന ഇസ്രായേല്‍ യുദ്ധമന്ത്രിസഭയെ ബെഞ്ചമിന്‍ നെതന്യാഹു പിരിച്ചുവിട്ടു. ആറംഗ യുദ്ധ മന്ത്രിസഭയാണ് നെതന്യാഹു പിരിച്ച് വിട്ടത്. കഴിഞ്ഞ ദിവസം നടന്ന രാഷ്ട്രീയ സുരക്ഷാ കാബിനറ്റ് യോഗത്തിലാണ് നെതന്യാഹു തീരുമാനം പ്രഖ്യാപിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

◾ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ കേന്ദ്രമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. തെരഞ്ഞെടുപ്പ് ജയത്തില്‍ അമിത് ഷായെ  അഭിനന്ദിച്ചതായി ഗംഭീര്‍ പറഞ്ഞു. ആഭ്യന്തര മന്ത്രിയെന്ന നിലയില്‍ അമിത് ഷായുടെ നേതൃത്വം രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും ശക്തമാക്കുമെന്ന് ഗംഭീര്‍ ട്വീറ്റ് ചെയ്തു.  ബിജെപിയുടെ മുന്‍ എംപിയായിരുന്ന ഗംഭീര്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനാകുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.

◾ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ പരിശീലക സ്ഥാനത്തുനിന്ന് ഇഗോര്‍ സ്റ്റിമാച്ചിനെ പുറത്താക്കി അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍. 2026 ഫിഫ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ടീം മൂന്നാം റൗണ്ടില്‍ കടക്കാതെ പുറത്തായതിനു പിന്നാലെയാണ് തീരുമാനം.

 ടി20 ക്രിക്കറ്റ് ലോകകപ്പില്‍ പാപുവ ന്യു ഗിനിയക്കെതിരെ ന്യൂസിലാണ്ടിന് 7 വിക്കറ്റിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത പാപുവ ന്യൂ ഗിനിയ 78 റണ്‍സില്‍ എല്ലാവരും പുറത്തായി. 4 ഓവറില്‍ റണ്‍സൊന്നും വിട്ടു കൊടുക്കാതെ 3 വിക്കറ്റെടുത്ത് ചരിത്രനേട്ടം കുറിച്ച ന്യൂസിലാണ്ടിന്റെ ലോക്കി ഫെര്‍ഗൂസനാണ് പാപുവ ന്യൂ ഗിനിയയുടെ നടുവൊടിച്ചത്. മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലാണ്ട് 12.2 ഓവറില്‍ 3 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തി.

 

യൂറോ കപ്പ് ഫുട്ബോളില്‍ യുക്രൈനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക്  പരാജയപ്പെടുത്തി റൊമാനിയ. തുടക്കം മുതല്‍ തന്നെ ആക്രമിച്ച് കളിച്ച റൊമാനിയ റാങ്കിങ്ങില്‍ ഏറെ മുന്നിലുള്ള യുക്രൈനെതിരേ ആധികാരിക വിജയമാണ് നേടിയത്. മറ്റൊരു മത്സരത്തില്‍ ലോക മൂന്നാം നമ്പറുകാരായ ബെല്‍ജിയത്തെ ഒരു ഗോളിന് കീഴടക്കി റാങ്കിങ്ങില്‍ 48-ാം സ്ഥാനത്തുള്ള സ്ലൊവാക്യ യൂറോ കപ്പ് തുടക്കം ഗംഭീരമാക്കി. മത്സരത്തിലുടനീളം തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത സ്ലൊവാക്യന്‍ പ്രതിരോധത്തിന് അവകാശപ്പെട്ടതാണ് ഈ വിജയം. തങ്ങളുടെ ആദ്യ മത്സരത്തില്‍ ഓസ്ട്രിയക്കെതിരേ സെല്‍ഫ് ഗോളില്‍ രക്ഷപ്പെട്ട് ലോകകപ്പ് റണ്ണറപ്പുകളായ ഫ്രാന്‍സ്. സൂപ്പര്‍ താരങ്ങള്‍ അണിനിരന്ന ഫ്രഞ്ച് നിരയ്‌ക്കെതിരേ മികച്ച കളി പുറത്തെടുത്ത ഓസ്ട്രിയ മറുപടിയില്ലാത്ത ഒരു ഗോളിന് കീഴടങ്ങുകയായിരുന്നു.

◾ മൈക്രോസോഫ്റ്റിനെ പിന്തള്ളി ആപ്പിള്‍ വീണ്ടും ലോകത്തിലെ ഏറ്റവും മൂല്യമേറിയ കമ്പനി എന്ന സ്ഥാനം കരസ്ഥമാക്കി. ഇതോടെ ആപ്പിളിന്റെ വിപണി മൂല്യം 3.25 ട്രില്യണ്‍ ഡോളറിലെത്തി. മൈക്രോസോഫ്റ്റിന്റെ വിപണി മൂല്യം 3.24 ലക്ഷം കോടി ഡോളറാണ്. കഴിഞ്ഞ അഞ്ച് മാസത്തിനിടെ ഇതാദ്യമായാണ് ആപ്പിള്‍ മൈക്രോസോഫ്റ്റിനെ പിന്തള്ളുന്നത്. സോഫ്‌റ്റ്വെയര്‍ പുതുക്കിയതിനൊപ്പം  ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കൂടുതലായി ഉള്‍പ്പെടുത്താനുള്ള നീക്കമാണ് ആപ്പിളിന് ഗുണകരമായത്.  ആപ്പിള്‍ ഇന്റലിജന്‍സ് എന്ന പ്ലാറ്റ്‌ഫോമിലേക്ക് നിരവധി പുതിയ എഐ അധിഷ്ഠിത ഫീച്ചറുകള്‍ കൊണ്ടുവരുമെന്ന് ആപ്പിള്‍  വേള്‍ഡ് വൈഡ് ഡെവലപ്പേഴ്‌സ് കോണ്‍ഫറന്‍സില്‍  പ്രഖ്യാപിച്ചിരുന്നു. ഇതിനുശേഷം ആപ്പിള്‍  ഓഹരി വിലയില്‍ കുതിച്ചുചാട്ടമുണ്ടായി. എഐ ഫീച്ചറുകള്‍ ആപ്പിള്‍  ഐഫോണിന്റെ വില്‍പ്പനയില്‍ വന്‍ മുന്നേറ്റത്തിന് സഹായകരമാകുമെന്നാണ് വിലയിരുത്തല്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്ത് എതിരാളികളായ മൈക്രോസോഫ്റ്റ്, ആല്‍ഫബെറ്റ് എന്നിവയെക്കാള്‍ പിന്നിലാണെങ്കിലും, ആപ്പിളിന്റെ പ്രകടനം സമീപകാലത്ത് മെച്ചപ്പെട്ടിട്ടുണ്ട്. 2024ല്‍ ആപ്പിളിന്റെ ഓഹരികള്‍ 10 ശതമാനം ഉയര്‍ന്നപ്പോള്‍ മൈക്രോസോഫ്റ്റ് ഓഹരികള്‍ 16 ശതമാനവും ആല്‍ഫബെറ്റ് ഓഹരികള്‍ 28 ശതമാനവും നേട്ടം കൈവരിച്ചു. ഐഒഎസ് 18-ല്‍ ആപ്പിള്‍  പുതിയ സ്വകാര്യത ഫീച്ചറുകളും അവതരിപ്പിച്ചിട്ടുണ്ട്.

◾ഹണി റോസ് പ്രധാന കഥാപാത്രമാകുന്ന 'റേച്ചല്‍' എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. പുതുമുഖ സംവിധായികയായ ആനന്ദിനി ബാലയാണ് ചിത്രത്തിന്റെ സംവിധാനം. പോസ്റ്ററുകളില്‍ സൂചിപ്പിച്ചപോലെ വയലന്‍സ് നിറഞ്ഞ ത്രില്ലര്‍ വിഭാഗത്തില്‍പെട്ട ചിത്രമായിരിക്കും റേച്ചല്‍ എന്നാണ് ടീസറും അടിവരയിടുന്നത്. ഇതുവരെ കണ്ടിട്ടില്ലാത്ത ബോള്‍ഡ് ലുക്കിലാണ് ഹണി റോസ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. മലയാളത്തിന് പുറമെ കന്നഡ, തെലുങ്ക്, തമിഴ്, ഹിന്ദി എന്നീ ഭാഷകളില്‍ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ സംവിധായകന്‍ എബ്രിന്‍ ഷൈനും രാഹുല്‍ മണപ്പാട്ടും ആണ് ഒരുക്കുന്നത്. ബാബുരാജ്, കലാഭവന്‍ ഷാജോണ്‍, റോഷന്‍ ബഷീര്‍, ചന്തു സലിംകുമാര്‍, രാധിക രാധാകൃഷ്ണന്‍, ജാഫര്‍ ഇടുക്കി, വിനീത് തട്ടില്‍, ജോജി, ദിനേശ് പ്രഭാകര്‍, പോളി വത്സന്‍, വന്ദിതവ മനോഹരന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ബാദുഷ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എന്‍ എം ബാദുഷയും രാജന്‍ ചിറയിലും എബ്രിഡ് ഷൈനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. എബ്രിഡ് ഷൈന്‍ ചിത്രത്തിന്റെ സഹനിര്‍മ്മാതാവ് കൂടിയാണ്. ഇഷാന്‍ ഛബ്രയാണ് സംഗീതം.

◾കുഞ്ചാക്കോ ബോബന്‍, സുരാജ് വെഞ്ഞാറമൂട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയ് കെ സംവിധാനം ചെയ്ത 'ഗര്‍ര്‍ര്‍' എന്ന ചിത്രത്തിലെ ഗാനം അണിയറക്കാര്‍ പുറത്തുവിട്ടു. ഷൂപ്പറാടാ എന്ന് ആരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വൈശാഖ് സുഗുണന്‍ ആണ്. സംഗീതം ടോണി ടാര്‍സ്. അന്‍വര്‍ സാദത്തും ദിവ്യ എസ് മേനോനും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. സൂപ്പര്‍ഹിറ്റ് ചിത്രമായ 'എസ്ര'യ്ക്ക് ശേഷം ജയ് കെ സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് 'ഗര്‍ര്‍ര്‍..'. ഷാജി നടേശന്‍, തമിഴ് നടന്‍ ആര്യ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍ഫെ നിര്‍മ്മാണം. സഹനിര്‍മ്മാണം നിര്‍വ്വഹിച്ചിരിക്കുന്നത് സിനിഹോളിക്സ് ആണ്. ഹോളിവുഡ്, ബോളിവുഡ് ചിത്രങ്ങളില്‍ വേഷമിട്ടിട്ടുള്ള മോജോ എന്ന സിംഹവും ശ്രദ്ധേയ സാന്നിധ്യമാണ് ചിത്രത്തില്‍. 'ദര്‍ശന്‍' എന്നാണ് മോജോയുടെ കഥാപാത്രത്തിന്റെ പേര്. സംവിധായകന്‍ ജയ് കെയും പ്രവീണ്‍ എസും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

◾ഏപ്രിലില്‍ ലോഞ്ച് ചെയ്തത് മുതല്‍ മാരുതി സുസുക്കി ഫ്രോങ്ക്‌സ് മികച്ച വില്‍പ്പന നേടുന്നു. ഏകദേശം 14 മാസംകൊണ്ട് ഈ കോംപാക്റ്റ് ക്രോസോവര്‍ 1.5 ലക്ഷം യൂണിറ്റ് വില്‍പ്പന നാഴികക്കല്ല് കൈവരിച്ചു. ബലേനോ ഹാച്ച്ബാക്കിന് ശേഷം ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ നെക്സ മോഡലായി ഇത് മാറി. 2024 ഏപ്രിലില്‍, മാരുതി ഫ്രോങ്‌സ് ബലേനോയെ മറികടന്ന് 14,286 യൂണിറ്റ് വില്‍പ്പനയോടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന നെക്‌സ കാറായി മാറി. 2025ല്‍ മാരുതി ഫ്രോങ്ക്‌സിന് അതിന്റെ ആദ്യത്തെ മിഡ്-ലൈഫ് അപ്‌ഡേറ്റ് ലഭിക്കുമെന്ന് മാരുതി സുസുക്കി ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. ഈ അപ്‌ഡേറ്റില്‍  ഈ കോംപാക്റ്റ് ക്രോസ്ഓവറിന് മാരുതി സുസുക്കിയുടെ ഹൈബ്രിഡ് സാങ്കേതികവിദ്യ ലഭിക്കും. എച്ച്ഇവി എന്ന കോഡ് നാമത്തിലാണ് പുതിയ വാഹനം വികസിപ്പിക്കുന്നത്. മാരുതി ഗ്രാന്‍ഡ് വിറ്റാരയിലും ഇന്‍വിക്ടോയിലും ഉപയോഗിക്കുന്ന ടൊയോട്ടയുടെ ശക്തമായ ഹൈബ്രിഡ് സാങ്കേതികവിദ്യയേക്കാള്‍ ഇത് വളരെ ചെലവുകുറഞ്ഞതായിരിക്കും. നാലാം തലമുറ സ്വിഫ്റ്റില്‍ അടുത്തിടെ അരങ്ങേറ്റം കുറിച്ച പുതിയ 1.2 എല്‍, 3-സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനുമായി 2025 മാരുതി ഫ്രോങ്ക്സ് ഫെയ്സ്ലിഫ്റ്റും വരുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

◾ ചിന്താപരിണാമങ്ങളിലൂടെ മനുഷ്യന്‍ എങ്ങോട്ടാണ് പോകുന്നതെന്ന അത്യതിശയത്തിന് പരിഹാരമുണ്ടാക്കാന്‍ മതിയായ ആലോചനകള്‍ ഈ ഗ്രന്ഥം നല്‍കുന്നു. ഗഹനമായ ആശയങ്ങള്‍ ലളിതമധുരമായി ആവിഷ്‌കരിക്കാനും അതിനു സഹായകമായ ഒരു അന്യൂനഭാഷാശൈലി ഉരുത്തിരിക്കാനും ഗ്രന്ഥകാരന് സാധിച്ചിരിക്കുന്നു. 'ആധുനിക വിചാരശില്പികള്‍'. ഫാ. ഡോ. കെ.എം ജോര്‍ജ്. ഡിസി ബുക്സ്. വില 494 രൂ

 മഴക്കാലം പലവിധ പകര്‍ച്ചവ്യാധികളുടെയും കാലമാണ്. ഈര്‍പ്പമുള്ള കാലാവസ്ഥ രോഗകാരികളായ ബാക്ടീരിയ, ഫംഗസ് തുടങ്ങിവയ്ക്ക് വളരാനുള്ള സാഹചര്യമൊരുക്കും. അതിനാല്‍ പോഷകസമൃദ്ധമാണെങ്കിലും മഴക്കാലത്ത് ചില ഭക്ഷണം കഴിക്കമ്പോള്‍ നന്നായി ശ്രദ്ധിക്കേണ്ടതുണ്ട്. ധാരാളം പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ടെങ്കിലും ഇലക്കറികള്‍ മഴക്കാലത്ത് കഴിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കണം. മഴക്കാലത്ത് ബ്രോക്കോളി, കാബേജ്, കോളിഫ്ലവര്‍ തുടങ്ങിയ ഇലക്കറികളില്‍ പ്രാണികള്‍ കൂടുകൂട്ടാന്‍ സാധ്യതയുണ്ട്. കൂടാതെ ഈര്‍പ്പം അധികമായിതിനാല്‍ അതില്‍ ബാക്ടീരിയ വളരാനുള്ള സാധ്യതയുമുണ്ട്. അതിനാല്‍ മഴക്കാലത്ത് ഇലക്കറികള്‍ ഒഴിവാക്കുന്നതാണ് ഗുണം. മഴക്കാലത്ത് പച്ചക്കറികളില്‍ നിരവധി ബാക്ടീരികള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്. അതിനാല്‍ പച്ചക്കറികള്‍ നേരിട്ടു കഴിക്കുന്ന ശീലം മഴക്കാലത്ത് ഒഴിവാക്കാം. നന്നായി വേവിച്ചോ ടോസ് ചെയ്തോ പച്ചക്കറി കഴിക്കാം. കടകളിലും മാളുകളിലും ഉപഭോക്താക്കളുടെ സൗകര്യത്തിന് പച്ചക്കറികളും പഴങ്ങളും മുറിച്ച് പാക് ചെയ്തു വെച്ചിട്ടുണ്ടാവും. എന്നാല്‍ മഴക്കാലത്ത് ഇങ്ങനെ നേരത്തെ മുറിച്ചു വെച്ച പഴങ്ങളും പച്ചക്കറികളും പെട്ടെന്ന് മോശമാകാന്‍ സാധ്യതയുണ്ട്. ഇത്തരം പച്ചക്കറികള്‍ അല്ലെങ്കില്‍ പഴങ്ങള്‍ കഴിക്കുന്നതിലൂടെ ദഹന പ്രശ്നങ്ങള്‍ ഉണ്ടാവാനും സാധ്യതയുണ്ട്. മഴക്കാലത്ത് കടല്‍ മീന്‍, മാംസം എന്നിവ പെട്ടെന്ന് മോശമാകാന്‍ സാധ്യതയുണ്ട്. വേണ്ടത്ര സംഭരിക്കപ്പെടാത്തതും അസംസ്‌കൃതവുമായ മാംസവും കടല്‍ വിഭവങ്ങളും കഴിക്കുന്നത് ഭക്ഷ്യജന്യ രോഗങ്ങളും ഭക്ഷ്യവിഷബാധയും ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. ഈര്‍പ്പമുള്ള അവസ്ഥ പാലിലും തൈര് അല്ലെങ്കില്‍ കോട്ടേജ് ചീസ് പോലുള്ള പാല്‍ ഉല്‍പന്നങ്ങളില്‍ അമിതമായ സൂക്ഷ്മാണുക്കളുടെ വളര്‍ച്ചയ്ക്ക് ഇടയാക്കും. ഇത് പാല്‍ ഉല്‍പന്നങ്ങള്‍ പെട്ടെന്ന് മോശമാകാന്‍ കാരണമാകും.


➖➖➖➖➖➖➖➖


Comment As:

Comment (0)