നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു, തേജസ്വി യാദവ് ഉപമുഖ്യമന്ത്രി

പട്ന:ബിഹാറില്‍ ജെഡിയു-മഹാഗഡ്ബന്ധന്‍ സര്‍ക്കാര്‍ അധികാരമേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ജെഡിയു നേതാവ് നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.ആര്‍ജെഡി നേതാവ് തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. എട്ടാമത്തെ തവണയാണ് നിതീഷ് കുമാര്‍ മുഖ്യമന്ത്രിയാകുന്നത്. രണ്ടാമത്തെ തവണയാണ് തേജസ്വി ഉപമുഖ്യമന്ത്രിയാകുന്നത്. എന്‍ഡിഎ സഖ്യം ഉപേക്ഷിച്ച്‌ നിതീഷ് കുമാര്‍ രാജിവച്ചതോടെയാണ് ബിഹാറില്‍ പുതിയ സര്‍ക്കാര്‍ രൂപീകരണത്തിന് കളമൊരുങ്ങിയത്.

മുന്‍ മുഖ്യമന്ത്രിയും ലാലു പ്രസാദ് യാദവിന്റെ ഭാര്യയുമായ റാബ്‌റി ദേവി, തേജ്പ്രതാപ് യാദവ്, ജെഡിയു, കോണ്‍ഗ്രസ്, ഇടത് നേതാക്കള്‍ തുടങ്ങിയവര്‍ സത്യപ്രതിജ്ഞ ചടങ്ങിനെത്തി.ഉപമുഖ്യമന്ത്രി സ്ഥാനം വേണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം ആര്‍ജെഡി തള്ളിയിരുന്നു. സ്പീക്കര്‍ സ്ഥാനം കോണ്‍ഗ്രസിന് നല്‍കിയേക്കും. ഇടത് പാര്‍ട്ടികള്‍ക്കും മന്ത്രിസഭയില്‍ പ്രാതിനിധ്യം നല്‍കിയേക്കും.

കഴിഞ്ഞദിവസം തന്നെ പിന്തുണയ്ക്കുന്ന 164 എംഎല്‍എമാരുടെ ലിസ്റ്റ് നിതീഷ് കുമാര്‍ ഗവര്‍ണര്‍ക്ക് കൈമാറിയിരുന്നു. 242 അംഗ നിയമസഭയില്‍ കേവലഭൂരിപക്ഷത്തിന് 122 സീറ്റാണ് വേണ്ടത്.


Comment As:

Comment (0)