നരാധമന് വധശിക്ഷ - ആലുവായിൽ കൊല്ലപ്പെട്ട കുഞ്ഞിനെ നീതി.

 

            ആലുവയില്‍ അഞ്ചുവയസുകാരിയെ ബലാല്‍സംഗം ചെയ്ത് കൊന്ന അസഫാക് ആലമിന് തൂക്കുകയര്‍. വധശിക്ഷയ്ക്ക് പുറമെ 5 ജീവപര്യന്തവും വിധിച്ചു. 5 ജീവപര്യന്തത്തിനുള്ള കുറ്റങ്ങള്‍– ബലാല്‍സംഗം, പ്രകൃതിവിരുദ്ധ പീഡനം, കുട്ടിയെ ബലാല്‍സംഗം ചെയ്യല്‍, പലതവണയുള്ള ബലാല്‍സംഗം, പീഡനത്തിടെ ലൈംഗികാവയങ്ങള്‍ക്ക് പരുക്കേല്‍പിക്കല്‍. എറണാകുളം പ്രത്യേക പോക്സോ കോടതി ശിക്ഷ വിധി ശിശുദിനത്തില്‍. പോക്സോ കോടതി ജ‍ഡ്ജി കെ.സോമനമാണ് ശിക്ഷ വിധിച്ചത്. അതിക്രൂരമായ കൊലപാതകം പ്രതി പരമാവധി ശിക്ഷ അര്‍ഹിക്കുന്നുവെന്ന് വിലയിരുത്തിയാണ് വിധി. ക്രൂരകൃത്യം അപൂര്‍വങ്ങളില്‍ അത്യപൂര്‍വമായി കണക്കാക്കണമെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു

വധശിക്ഷ ലഭിക്കാവുന്ന നാല് കുറ്റങ്ങള്‍ പ്രതി ചെയ്തതായി നേരത്തേ കോടതി കണ്ടെത്തിയിരുന്നു. ഇവയുള്‍പ്പെടെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെയും പോക്സോ നിയമത്തിലെയും 13 വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ തെളിഞ്ഞിരുന്നു. ദൃക്സാക്ഷികളില്ലാത്ത കേസില്‍ ശാസ്ത്രീയ തെളിവുകളും സിസിടിവി ദൃശ്യങ്ങളുമാണ് നിര്‍ണായകമായത്. 

സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി. മോഹന്‍രാജിന്റെ നേതൃത്വത്തിലായിരുന്നു പ്രോസിക്യൂഷന്‍ വാദങ്ങള്‍. പ്രോസിക്യൂഷന്‍ 43 സാക്ഷികളെ ഹാജരാക്കി. പ്രതിഭാഗം ഒന്‍പത് തെളിവുകളും രണ്ട് സാക്ഷികളെയും ഹാജരാക്കി. സാക്ഷി മൊഴികള്‍ക്കും മറ്റ് തെളിവുകള്‍ക്കുമൊപ്പം 95 രേഖകളും പത്ത് തൊണ്ടിമുതലുകളും കൂടി പരിശോധിച്ചാണ് കോടതി തീരുമാനത്തിലെത്തിയത്.


Comment As:

Comment (0)