ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പേരില്‍ നടക്കുന്നത് സോഷ്യല്‍ മീഡിയ പേക്കൂത്ത് - കര്‍ശനമായ നടപടികളും നിയന്ത്രണങ്ങളും വേണം : ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്

തിരുവനന്തപുരം : ഓണ്‍ലൈന്‍ വാര്‍ത്താമാധ്യമങ്ങളെയും സോഷ്യല്‍മീഡിയ ആക്ടിവിസ്റ്റുകളെയും വേര്‍തിരിച്ചുകാണാനും സമൂഹമാധ്യമങ്ങളിലെ പേക്കൂത്ത് അവസാനിപ്പിക്കാനും സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ഓണ്‍ലൈന്‍ വാര്‍ത്താ മാധ്യമ സ്ഥാപനങ്ങളുടെ സംഘടനയായ ചീഫ് എഡിറ്റേഴ്‌സ് ഗില്‍ഡ് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ലൈക്കിനും ഷെയറിനും വേണ്ടി സമൂഹമാധ്യമങ്ങളില്‍ എന്തും വിളിച്ചു പറയുന്നവരും വ്യക്തികളുടെ സ്വകാര്യതയിലേക്ക് അനാവശ്യമായി കടന്നുകയറി ലൈവ് വീഡിയോകള്‍ പ്രചരിപ്പിക്കുന്നവരും ഇന്ന് വ്യാപകമാണ്. അടുത്ത നാളില്‍ നടന്ന മരണാന്തര ചടങ്ങുകളില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പേരില്‍ ചില ബ്ലോഗര്‍മാര്‍ കാട്ടിക്കൂട്ടിയ വികൃതികള്‍ ചെറുതല്ല. ഇവരുടെ പക്വതയില്ലായ്മയും നിയമവിരുദ്ധമായ നടപടികളും മൂലം കേരളത്തിലെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ മുഴുവന്‍ പ്രതിക്കൂട്ടിലായി തെറ്റിദ്ധരിക്കപ്പെട്ടു.

സോഷ്യല്‍ മീഡിയ പേജിലും യുടുബ് ചാനലിലും അക്കൌണ്ട്  എടുത്തവരൊക്കെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ എന്നാണ് പരക്കെ അറിയപ്പെടുന്നത്. എന്നാല്‍ യഥാര്‍ഥ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പൂര്‍ണ്ണമായും നിയമപരമായി പ്രവര്‍ത്തിക്കുന്നവ ആയിരിക്കും. സ്വന്തമായി വെബ്സൈറ്റും സെര്‍വറും ഓഫീസും ജീവനക്കാരുമൊക്കെയായി പ്രവര്‍ത്തിക്കുന്ന ഇവര്‍ ആധികാരികതയുള്ളതും തെളിവുകള്‍ ലഭിച്ചിട്ടുള്ളതുമായ വാര്‍ത്തകള്‍ മാത്രമേ പ്രസിദ്ധീകരിക്കാറുള്ളു. വാര്‍ത്തകളെക്കുറിച്ച് പരാതിയുണ്ടെങ്കില്‍ അത് പരിഹരിക്കുവാനുള്ള കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രിത ത്രിതല സംവിധാനവും ഇവര്‍ക്ക് ഉണ്ടാകും. പരാതികള്‍ പരിഗണിക്കാന്‍ ഗ്രീവന്‍സ് സെല്ലുകളും ഗ്രീവന്‍സ് ഓഫീസര്‍മാരെയും ഓരോ ഓണ്‍ലൈന്‍ ചാനലുകളും നിയോഗിച്ചിട്ടുണ്ടാകും. ഇവിടെ നല്‍കുന്ന പരാതിക്ക് പരിഹാരം ഉണ്ടായില്ലെങ്കില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ ആന്‍റ് ബ്രോഡ്‌കാസ്റ്റിംഗ് മിനിസ്ട്രിയില്‍ അപ്പീല്‍ നല്‍കുകയും ചെയ്യാം.

എന്നാല്‍ ബ്ലോഗര്‍മാര്‍ക്ക് ഈ നിയമങ്ങളും ചട്ടങ്ങളും ബാധകമല്ലാത്തതിനാല്‍ അവര്‍ക്ക് എന്തും വിളിച്ചുപറയാം. ആരോടും ഒരു ബാധ്യതയുമില്ല, ആകെയുള്ള ബാധ്യത പണം നല്‍കിയവരോട് മാത്രമാണ്. പ്രമോഷന്‍ പരസ്യങ്ങളും വാര്‍ത്തകളുമൊക്കെ ഇവര്‍ മത്സരിച്ച് ജനങ്ങളിലേക്ക് എത്തിക്കുന്നത് നിയമങ്ങളും ചട്ടങ്ങളുമൊക്കെ കാറ്റില്‍പ്പറത്തിയാണ്. പ്രതിഫലം വാങ്ങിക്കൊണ്ട് ബ്ലോഗര്‍മാര്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുന്ന അറിവുകള്‍ ജനങ്ങളില്‍ തെറ്റിധാരണയും ഭീതിയുമാണ് ജനിപ്പിക്കുന്നത്. ഇതിലൂടെ നിരവധിപ്പേര്‍ തട്ടിപ്പിന് ഇരയാകുകയാണ്. മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ബ്ലോഗര്‍മാരെയും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവേഴ്സിനെയും അംഗീകരിച്ചുകൊണ്ടുതന്നെയാണ് ഈ ന്യുനതകള്‍ ചൂണ്ടിക്കാട്ടുന്നത്.

ശവസംസ്കാര ചടങ്ങുകളും വിവാഹവും ലൈവ് സ്ട്രീമിംഗ് നടത്തുന്നവര്‍ പോലും ഇന്ന് മീഡിയ, പ്രസ് സ്റ്റിക്കര്‍ വാഹനത്തില്‍ പതിപ്പിച്ച് ജനങ്ങളെയും ഉദ്യോഗസ്ഥരെയും തെറ്റിദ്ധരിപ്പിക്കുകയാണ്. ഇതിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുക തന്നെ വേണം. മാധ്യമ പ്രവര്‍ത്തകരുടെ അവകാശങ്ങളും ആനുകൂല്യങ്ങളും സംരക്ഷിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഒപ്പംതന്നെ ബ്ലോഗര്‍മാര്‍ക്കും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവേഴ്സിനും ആവശ്യമായ നിയന്ത്രണങ്ങളും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും നല്‍കുകയും വേണം.

ശക്തമായ നിയമങ്ങളും നിയന്ത്രണങ്ങളും ഇതിനെതിരെ ഉണ്ടായില്ലെങ്കില്‍ സത്യസന്ധമായ വാര്‍ത്തകള്‍ ജനങ്ങള്‍ തമസ്‌കരിക്കപ്പെടാന്‍ ഇടയാകും. ഫോര്‍ത്ത് എസ്‌റ്റേറ്റിന്റെ പ്രസക്തിതന്നെ ചോദ്യം ചെയ്യപ്പെടും. സംസ്ഥാനത്ത് നിയമപരമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലുകളെ പത്ര ദൃശ്യ മാധ്യമങ്ങള്‍ക്ക് സമാനമായി  അംഗീകരിക്കുകയും മീഡിയ അക്രഡിറ്റേഷൻ നല്‍കുകയും വേണം. ഇക്കാര്യത്തില്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ നയപരമായ തീരുമാനങ്ങളും ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ നടപടികളുമാണ് പ്രതീക്ഷിക്കുന്നതെന്ന് ഓണ്‍ലൈന്‍ മീഡിയാ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്  പ്രസിഡന്റ് പ്രകാശ് ഇഞ്ചത്താനം, ജനറല്‍ സെക്രട്ടറി ജോസ് എം.ജോര്‍ജ്ജ്, ട്രഷറര്‍ വിനോദ് അലക്സാണ്ടര്‍, വൈസ് പ്രസിഡന്റ് അഡ്വ.സിബി സെബാസ്റ്റ്യന്‍, എമില്‍ ജോണ്‍, സെക്രട്ടറി രവീന്ദ്രന്‍ ബി.വി, എസ്‌.ശ്രീജിത്ത്‌, എക്സിക്യുട്ടീവ്‌ അംഗങ്ങളായ സജിത്ത് ഹിലാരി, അജിത ജെയ്ഷോര്‍ എന്നിവര്‍ പറഞ്ഞു.


Comment As:

Comment (0)