മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് യുവമോർച്ച മാർച്ച് നടത്തി

 

പറവൂർ: ലഹരി മാഫിയ സംഘങ്ങളുമായി വഴിവിട്ട ബന്ധമുണ്ടെന്ന് ആരോപിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ പറവൂരിലെ ഓഫീസിലേക്ക് യുവമോർച്ച നോർത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണയും വഴി തടഞ്ഞ് പ്രതിഷേധവും നടത്തി. മാർച്ച് ബിജെപി ഇന്റലെക്ച്വൽ സെൽ സംസ്ഥാന കോ- കൺവീനർ യുവരാജ് ഗോകുൽ ഉദ്ഘാടനം ചെയ്തു. യുവമോർച്ച ജില്ലാ പ്രസിഡൻ്റ് വൈശാഖ് രവീന്ദ്രൻ, ബിജെപി ജില്ലാ ജനറൽ സെക്രട്ടറിമാരായ എം എം ഉല്ലാസ് കുമാർ, ഷാജി മുത്തേടൻ, ബിജെപി ജില്ലാ വൈസ് പ്രസിഡൻ്റ് പ്രമോദ് തൃക്കാക്കര, യുവമോർച്ച പറവൂർ മണ്ഡലം പ്രസിഡൻ്റ് വിഷ്ണു വിദ്യാധരൻ, ബിജെപി ജില്ലാ സെക്രട്ടറി അനില അമൽ, ബിജെപി സംസ്ഥാന കമ്മിറ്റി അംഗം സോമൻ ആലപ്പാട്ട്, ബിജെപി നേതാക്കളായ രഞ്ജിത്ത് മോഹൻ, ജി ഗിരീഷ്, ജോൺപോൾ തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി. കെഎംകെ ജംഗ്ഷനിൽ നിന്നാരംഭിച്ച പ്രകടനത്തിന് 60 ഓളം പേർ പങ്കെടുത്തു. മുഖ്യമന്ത്രിയുടെ ഓഫീസിന് 100 മീറ്റർ അകലെ പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് റോഡ് തടഞ്ഞു. തുടർന്ന് പ്രതിഷേധക്കാർ ബാരിക്കേഡ് തകർക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. റോഡിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ച് മുഖ്യമന്ത്രിയെ അസഭ്യം പറഞ്ഞ് പ്രതിഷേധിച്ചു. പറവൂർ സ്റ്റേഷൻ ഓഫീസർ പ്രശാന്ത് പി നായരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം 10 പേരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി. കണ്ടാലറിയാവുന്ന 30 പേർക്കെതിരെ കേസെടുത്തു. മുനമ്പം ഡിവൈഎസ്പി എസ് ജയകൃഷ്ണൻ, നാർക്കോട്ടിക് സെൽ ഡിവൈഎസ്പി ബിനു കുമാർ, വടക്കേക്കര, ഞാറക്കൽ, വരാപ്പുഴ, പിറവം തുടങ്ങിയ സ്റ്റേഷനുകളിലെ എസ് ഐ മാർ ഉൾപ്പെടെയുടെയുള്ള  വൻ പോലീസ് സംഘവും ചേർന്നാണ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയത്.


Comment As:

Comment (0)