പുല്ലാട് മൊബൈല്‍ ഷോപ്പിലെ ജീവനക്കാരനുനേരെ അങ്കമാലിയില്‍ വെച്ച് വധശ്രമം ; നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു

 

അങ്കമാലി: എടക്കുന്നിൽ യുവാവിനെതിരെ വധശ്രമം. എടക്കുന്ന് കോരമന മാവേലി ജോണിയുടെ മകൻ നിധിൻ (29) ആണ്  അയൽവാസികളും കഞ്ചാവ് കേസ് പ്രതികളുമായ യുവാക്കൾ സംഘം ചേർന്ന് ആക്രമിച്ചെന്ന് അങ്കമാലി പൊലീസിൽ പരാതി നൽകിയത്.
ഞായറാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. സുഹൃത്തിൻ്റെ കല്യാണ വീട്ടിൽ നിന്നും ഭക്ഷണം കഴിച്ച് തിരികെ വരുന്നതിനിടയിൽ കോരമന ജംഗ്ഷന് സമീപത്ത് വച്ച് നിധിൻ  ഓടിച്ച കാറിന് എതിരെ വന്ന പ്രതികൾ നിധിനെ  തടഞ്ഞു നിർത്തുകയും  തുടർന്നുണ്ടായ തർക്കത്തിൽ പ്രതികൾ നിധിനെ ക്രൂരമായി മർദ്ദിക്കുകയും പാറക്കല്ല് കൊണ്ട് കൊണ്ട് തലയ്ക്ക് അടിക്കുകയും ചെയ്തു എന്നാണ് പരാതി.കോരമന തോട്ടങ്കര പത്രോസ് മകൻ ഫെർണാണ്ടസ്, കോരമന  തെറ്റയിൽ ബൈജു മകൻ എബിൻ, അട്ടാറ ഏനാശ്ശേരി രാജുവിൻ്റെ മകൻ അഭിജിത്ത്, അട്ടാറ വരുത്തപ്പിള്ളി ബാബു മകൻ അനുരാഗ്, താബോർ, ഞാലൂക്കര സ്വദേശികളായ കണ്ടാലറിയുന്നവർ എന്നിവർക്കെതിരെയാണ് നിധിൻ പരാതി നൽകിയിട്ടുള്ളത്. അഭിജിത്ത് ആണ്  തലയ്ക്ക് കല്ലിന് അടിച്ചതെന്നും അക്രമികളുടെ ചിത്രം കയ്യിലുണ്ടെന്നും നിധിൻ പറഞ്ഞു. സംഘർഷ സ്ഥലത്ത് എത്തിയ എടക്കുന്നിലെ യൂത്ത് കോൺഗ്രസ് നേതാവ് ജോപോൾ ജോസ് കല്ലറചുള്ളിയുടെ നേതൃത്വത്തിലാണ്  നിധിനെ രക്ഷപ്പെടുത്തിയതും ആശുപത്രിയിൽ കൊണ്ടുപോകാൻ സഹായിച്ചതും.  പരിക്കേറ്റ നിധിൻ അങ്കമാലി താലൂക്ക് ആശുപത്രിയിൽ  ചികിത്സ തേടിയെങ്കിലും പരുക്ക് ഗൗരവമുള്ളതിനാൽ സ്വകാര്യ ആശുപത്രിയിലേക്ക് മാറുകയായിരുന്നു. നിധിൻ്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും   പ്രതികൾ ഒളിവിൽ പോയി. ബുധനാഴ്ച  വൈകുന്നേരത്തോടെ  പ്രതികളെ   അങ്കമാലി പൊലീസ് കസ്റ്റഡിയിലെടുത്തു. പോലീസ് സ്ഥലത്തെത്തി തെളിവെടുപ്പ്  നടത്തി. അന്വേഷണം പുരോഗമിക്കുകയാണെന്ന് അങ്കമാലി പൊലീസ് അറിയിച്ചു.


Comment As:

Comment (0)